'ശബരിമല തന്ത്രിയെ തീരുമാനിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ച് ദേവസ്വം ബോർഡ്'; കെ ജയകുമാർ

സമതിയില്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതിന് ശേഷം മാത്രമായിരിക്കും അന്തിമ തീരുമാനം ദേവസ്വം ബോര്‍ഡ് എടുക്കുകയെന്നും ജയകുമാര്‍ വിശദീകരിച്ചു

തിരുവനന്തപുരം: ശബരിമലയില്‍ ബ്രഹ്‌മദത്തന്‍ തന്ത്രിയാകുന്ന കാര്യത്തില്‍ പ്രതികരിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. ബ്രഹ്‌മദത്തനെ തന്ത്രയാക്കുന്നതിന് ശുപാര്‍ശ ചെയ്ത് മുന്‍ തന്ത്രിയായ കണ്ഠരര് രാജീവര്‍ നല്‍കിയ നിവേദനം പരിഗണനയിലുണ്ടെന്നും കെ ജയകുമാര്‍ പ്രതികരിച്ചു. എന്നാല്‍ തന്ത്രി ആരെന്ന അന്തിമ തീരിമാനം എടുത്തിട്ടില്ലെന്നും ഇതിനായി മുതിര്‍ന്ന മൂന്ന് തന്ത്രിമാരടങ്ങിയ ഒരു സമിതിയെ രൂപീകരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. സമതിയില്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതിന് ശേഷം മാത്രമായിരിക്കും അന്തിമ തീരുമാനം ദേവസ്വം ബോര്‍ഡ് എടുക്കുകയെന്നും ജയകുമാര്‍ വിശദീകരിച്ചു. വരുന്ന 26-ാം തീയതി തീരുമാനം എടുക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

അതോടൊപ്പം തന്നെ ശബരിമലയില്‍ 2018ല്‍ കണ്ടെത്തിയ ദേവപ്രശ്‌നങ്ങളില്‍ ചില ദോഷങ്ങളും പരിഹാരങ്ങളും കണ്ടെത്തിയെന്നും ഇതുമായി ബന്ധപ്പെട്ട് പ്രായശ്ചിത്ത പൂജകള്‍ക്കായി ദേവസ്വം ബോര്‍ഡ് യോഗം 5 ലക്ഷം രൂപ അനുവദിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പരിഹാര പൂജയുടെ മേല്‍ നോട്ടം ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ ശാന്തകുമാറിന് ആണെന്നും ജയകുമാര്‍ വ്യക്തമാക്കി. ആദ്യമായാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രായശ്ചിത്ത പൂജകള്‍ക്കായി പണം അനുവദിക്കുന്നതെന്നും ദേവസ്വം ബോര്‍ഡിന്റെ സുവര്‍ണ്ണ കാലഘട്ടമാകും ഇനി വരാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

Content Highlights:

To advertise here,contact us