കുറുവ കേസില്‍ പ്രോസിക്യൂഷന് തിരിച്ചടി; രണ്ടാം പ്രതി കട്ടു പൂച്ചനെ വെറുതെ വിട്ടു

കഴിഞ്ഞ ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായിരുന്നു കുറുവ സംഘം ആലപ്പുഴയിലെ ജനങ്ങളുടെ ഉറക്കം കെടുത്തിയത്.

കൊച്ചി: കുപ്രസിദ്ധ മോഷ്ടാക്കളായ കുറുവ സംഘത്തിലെ കട്ടു പൂച്ചനും സന്തോഷ് ശെല്‍വവും പ്രതികളായ ആലപ്പുഴയിലെ ആദ്യ കേസില്‍ പ്രോസിക്യൂഷന് തിരിച്ചടി. മണ്ണഞ്ചേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത മോഷണ കേസില്‍ രണ്ടാം പ്രതി കട്ടുപൂച്ചനെ കോടതി വെറുതെവിട്ടു. ഒന്നാം പ്രതി സന്തോഷ് ശെല്‍വത്തിന്റെ ശിക്ഷ അല്‍പസമയത്തിനകം കോടതി വിധിക്കും.

കഴിഞ്ഞ ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായിരുന്നു കുറുവ സംഘം ആലപ്പുഴയിലെ ജനങ്ങളുടെ ഉറക്കം കെടുത്തിയത്. മുഖംമൂടി ധരിച്ച് എത്തുന്ന അര്‍ധ നഗ്‌ന സംഘം വീടിന്റെ പിന്‍വാതിലിലൂടെ അകത്തു കടന്നു കവര്‍ച്ച നടത്തുന്നതായിരുന്നു രീതി. ചേര്‍ത്തല, മണ്ണഞ്ചേരി, കോമളപുരം, പുന്നപ്ര എന്നിവിടങ്ങളിയിരുന്നു മോഷണം. സംഘത്തിലെ പ്രധാനി സന്തോഷ് ശെല്‍വനെ നവംബര്‍ പകുതിയോടെ എറണാകുളം കുണ്ടന്നൂര്‍ പാലത്തിനടിയില്‍ നിന്ന് മണ്ണഞ്ചേരി പൊലീസ് പിടികൂടിയിരുന്നു. സംഘത്തലവനായ കട്ടുപൂച്ചനായി പ്രത്യേക സംഘം അന്വേഷണം തുടര്‍ന്നു. ഒടുവില്‍ മാര്‍ച്ചില്‍ തമിഴ്‌നാട് മധുരയില്‍ നിന്നു ഇയാളെ പിടികൂടി.

കുറുവ സംഘം പ്രതികളായ മൂന്നു കേസിന്റെ വിചാരണ ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പൂര്‍ത്തിയായി. അതില്‍ ഒരു കേസിന്റെ വിധിയാണ് ഇന്നു വന്നത്. തെളിവുകളുടെ അഭാവത്തിലും അറസ്റ്റില്‍ ഉള്‍പ്പടെയുണ്ടായ നടപടിക്രമങ്ങളുടെ വീഴ്ചയും ചൂണ്ടിക്കാട്ടിയാണ് രണ്ടാം പ്രതി കട്ടുപൂച്ചനെ വെറുതെവിട്ടത്. സന്തോഷ് ശെല്‍വത്തിനെയും കട്ടുപൂച്ചനെയും പ്രതികളാക്കി മണ്ണഞ്ചേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടു കേസില്‍ ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അടുത്ത ദിവസം വിധി പറയും.

Content Highlights: The prosecution has suffered a setback in the first Alappuzha case involving alleged Kurava gang members Kattu Poochan and Santhosh Selvam

To advertise here,contact us