കൊച്ചി: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിയായ ഡോ. റാമിന്റെ അറസ്റ്റില്‍ സംഭവിച്ച വീഴ്ചയില്‍ നേരിട്ട് ഇടപെട്ട് ഹൈക്കോടതി. കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥനും ക്രൈംബ്രാഞ്ച് എസ്പിയും നേരിട്ട് ഹാജരാകണമെന്നാണ് നിര്‍ദേശം. എസ്പിയും ഡിവൈഎസ്പിയും നേരിട്ട് മറുപടി നല്‍കണമെന്നും അറസ്റ്റ് നിയമ നടപടിക്രമം പാലിച്ചാണോ എന്ന് സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിർദേശിച്ചു. കോടതിയില്‍ പൊലീസ് ഹാജരാക്കിയ രേഖകളും സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. സംഭവത്തില്‍ പബ്ലിക് പ്രൊസിക്യൂട്ടറോട് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ഡോ. എം കെ റാമിനെ വിട്ടയച്ച സംഭവത്തില്‍ പൊലീസിനെതിരെ ഹൈക്കോടതി കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിക്ക് എതിരെയാണ് വിമര്‍ശനം ഉണ്ടായത്. പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ഒരു കാര്യവും പൊലീസ് ചെയ്തില്ലെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. പ്രതിയെ രക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് കേസ് അന്വേഷിക്കുന്നത്. അറസ്റ്റിനുള്ള കാരണം അറിയിക്കണം എന്ന് ഉദ്യോഗസ്ഥന് അറിയില്ലേ എന്നും കോടതി ചോദിച്ചിരുന്നു.
അറസ്റ്റിനുള്ള കാരണം കാണിച്ചില്ലെങ്കില്‍ അറസ്റ്റ് നിയമ വിരുദ്ധമാണെന്ന് ഉദ്യോഗസ്ഥന് അറിയാം. സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കേസില്‍ ബന്ധമുണ്ടെന്നും കോടതിയുടെ രൂക്ഷ വിമര്‍ശനമുണ്ടായി. പ്രതിയെ രക്ഷിക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
പണത്തിന് മീതെ പരുന്തും പറക്കില്ലല്ലോ എന്നായിരുന്നു ജസ്റ്റിസ് എ ബദറുദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ പരാമര്‍ശം. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പ്രതിയുടെ അഭിഭാഷകനും തമ്മിലുള്ള ബന്ധം പരിശോധിക്കണം. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ അന്വേഷണം നടത്തണം. ഇല്ലെങ്കില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തുമെന്നും കോടതി പറഞ്ഞിരുന്നു. ഭരണകൂടത്തിന്റെ സമ്പൂര്‍ണ്ണ പരാജയമാണ് ഡോ. എം കെ റാമിന്റെ കാര്യത്തില്‍ സംഭവിച്ചതെന്നും കഴിഞ്ഞ 15 വര്‍ഷത്തിനിടെ കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ് ഇതെന്നും കോടതി രൂക്ഷമായി വിമര്‍ശിച്ചു. പ്രതിക്ക് രക്ഷപെടാനുള്ള പഴുത് ഡിവൈഎസ്പി ഒരുക്കിയെന്നും കഴിവില്ലാത്ത ഉദ്യോഗസ്ഥനാണ് ഡിവൈഎസ്പിയെന്നും കോടതി വിമര്‍ശിച്ചിരുന്നു.
Content Highlights: The High Court intervened over alleged lapses in the investigation related to Dr Ram's arrest and directed the concerned officials to appear before the court.