'ആർമി അടക്കം വിഴിഞ്ഞത്ത് സാന്നിധ്യം ഉറപ്പാക്കാൻ അഭ്യർത്ഥിച്ചെങ്കിലും അദാനി ഗ്രൂപ്പിന് താൽപര്യമില്ലായ്മ'

ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി അദാനി പോർട്ട്സിനെതിരെ പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി അദാനി പോര്‍ട്ട്സിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ആര്‍മി, നേവി, എയര്‍ഫോഴ്‌സ് തുടങ്ങി സായുധസേനകള്‍ വിഴിഞ്ഞത്ത് സാന്നിധ്യം ഉറപ്പുവരുത്താന്‍ അഭ്യര്‍ത്ഥിച്ചെങ്കിലും അദാനി ഗ്രൂപ്പ് താല്‍പര്യമില്ലായ്മ കാണിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സര്‍ക്കാര്‍ ഇത് ശ്രദ്ധിക്കണം. കണ്‍സഷന്‍ എഗ്രിമെന്റ് ക്ലോസ് 5.8.1 നിഷ്‌കര്‍ഷിക്കുന്ന നോണ്‍ ഡിസ്‌ക്രിമിനേറ്ററി ആക്‌സസ് എല്ലാവര്‍ക്കും ഉറപ്പുവരുത്തണം. കണ്‍സഷണയര്‍ കരാര്‍ പ്രകാരമുള്ള വ്യവസ്ഥകള്‍ സ്വകാര്യ കമ്പനി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലായിരുന്നു പ്രതിപക്ഷ നേതാവ് ഇക്കാര്യങ്ങൾ പറഞ്ഞത്.

നിയമസഭാ സമ്മേളനം നടക്കുമ്പോള്‍ ജൂലൈ ഒന്നിന് ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് താന്‍ ചില ആശങ്കങ്ങള്‍ സഭയില്‍ ഉന്നയിച്ചിരുന്നു. അതിനുള്ള മറുപടിയില്‍ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് അറിയില്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. പിറ്റേദിവസം മുഖ്യമന്ത്രിയുടെ ഓഫീസ് ഇറക്കിയ വാര്‍ത്താക്കുറിപ്പിലും ഓഹരി കൈമാറ്റം സര്‍ക്കാരിനെ അദാനി അറിയിച്ചത് സംബന്ധിച്ച് നിശബ്ദത പാലിച്ചു. എന്നാല്‍ ജൂലൈ ഒന്നിനുതന്നെ അദാനി ഗ്രൂപ്പ് സെബിക്ക് കത്ത് നല്‍കിയ വിവരം സര്‍ക്കാരിനെ അറിയിച്ചതായി സ്ഥിരീകരിച്ചു. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ഓഹരി കൈമാറ്റം സെബിയെ അറിയിച്ചതിലെ അപാകതയും കരാര്‍ലംഘനവും താന്‍ സൂചിപ്പിച്ചതിനെ തുടര്‍ന്ന് മൂന്നിന് അദാനി കമ്പനി ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് മറ്റൊരു കത്തുകൂടി നല്‍കിയതായി മുഖ്യമന്ത്രി സ്ഥിരീകരിച്ചു. ഇത്രയുമായിട്ടും ജൂലൈ എട്ടുവരെ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നത് ദുരൂഹമാണെന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. എട്ടിന് ചേര്‍ന്ന മന്ത്രിസഭായോഗം വിഷയം പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ എംപവേര്‍ഡ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. എംപവേര്‍ഡ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയത് പ്രതിപക്ഷ നേതാവ് അറിഞ്ഞില്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു. താന്‍ ജൂലൈ ആറിന് നൽകിയ കത്തിൽ എട്ടിന്റെ മന്ത്രിസഭാ തീരുമാനത്തെ സംബന്ധിച്ച് എങ്ങനെ പരാമര്‍ശിക്കുമെന്ന് പിണറായി വിജയന്‍ ചോദിച്ചു.

എംഎസ്‌സിക്ക് അദാനി ഗ്രൂപ്പ് വഴി വിഴിഞ്ഞത്തേക്ക് വരാന്‍ കഴിയില്ലെന്ന നിലപാടില്‍ പിണറായി വിജയന്‍ ഉറച്ചുനിന്നു. തൂത്തുക്കുടി ടെര്‍മിനലിലെ നിക്ഷേപം ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവ് തടസ്സവാദം ഉന്നയിക്കുന്നത്. കണ്‍സഷന്‍ എഗ്രിമെന്റില്‍ 5(9) ക്ലോസ് പ്രകാരം വിഴിഞ്ഞം തുറമുഖത്തിന് 250 കിലോമീറ്ററിനുള്ളില്‍ മറ്റൊരു തുറമുഖത്തിലും 25 ശതമാനത്തിലധികം ഓഹരിയെടുക്കാന്‍ അദാനി കമ്പനിക്കോ സഹോദര സ്ഥാപനങ്ങള്‍ക്കോ അധികാരമില്ല. 250 കിലോമീറ്റര്‍ ദൂരപരിധിക്കുള്ളിലെ സമീപ തുറമുഖങ്ങളില്‍ 25 ശതമാനത്തിലധികം ഓഹരി ഉടമസ്ഥതയുള്ള കമ്പനിക്കോ വ്യക്തിക്കോ വിഴിഞ്ഞം തുറമുഖത്തിന്റെ 25 ശതമാനത്തിലധികം ഓഹരി വാങ്ങാനോ അധികാരമില്ല. എംഎസ്‌സി കമ്പനിക്ക് വിഴിഞ്ഞത്തുനിന്ന് 187 കിലോമീറ്ററിനകത്ത് തൂത്തുക്കുടിയില്‍ ഒരു ടെര്‍മിനലിന്റെ പൂര്‍ണ അവകാശമുണ്ട്. അതുകൊണ്ടുതന്നെ എംഎസ്‌സിയുമായി ഒരു നീക്കുപോക്കിനും അദാനി ഗ്രൂപ്പിന് കഴിയില്ലെന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.

സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങാതെ കരാര്‍ ലംഘിച്ച് നടക്കുന്ന ഏകപക്ഷീയമായ ഓഹരി വില്‍പ്പന തടയാന്‍ സര്‍ക്കാര്‍ ഏത് നടപടികളാണ് സ്വീകരിച്ചത് എന്നത് വ്യക്തമാക്കണം. കരാര്‍പ്രകാരം ദേശീയ സുരക്ഷയും പൊതുജനതാല്‍പര്യവും കണക്കിലെടുത്ത് മാത്രമേ അനുമതി നല്‍കാവൂ എന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. വഴിവിട്ട സൗജന്യങ്ങള്‍ നല്‍കി സംസ്ഥാന താല്‍പര്യം ബലികഴിക്കരുതെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

Content Highlights- The Opposition Leader Pinarayi Vijayan alleged that Adani Ports showed little interest in ensuring the presence of the Army and other security agencies at Vizhinjam Port

To advertise here,contact us