സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; മഴ ലഭിച്ചില്ലെങ്കില്‍ നിയന്ത്രണം തുടരേണ്ടി വരുമെന്ന് കെഎസ്ഇബി

വൈദ്യുതി ഉപഭോഗത്തില്‍ ഉണ്ടായ വര്‍ധനവും വൈദ്യുതി ലഭ്യതയില്‍ ഉണ്ടായ കുറവുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി പ്രതിസന്ധി രൂക്ഷമാവുന്നു. ഇന്നലെ വിവിധ ഇടങ്ങളില്‍ 15 മിനിറ്റ് മുതല്‍ 30 മിനിറ്റ് വരെ വൈദ്യുതി നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയത്. വൈദ്യുതി ഉപഭോഗത്തില്‍ ഉണ്ടായ വര്‍ധനവും വൈദ്യുതി ലഭ്യതയില്‍ ഉണ്ടായ കുറവുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. മഴ ലഭിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ നിയന്ത്രണം തുടരേണ്ടി വരുമെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ നിലപാട്. പുറത്ത് നിന്ന് വൈദ്യുതി വാങ്ങാനുള്ള ശ്രമം നടക്കുകയാണെന്ന് മന്ത്രി സണ്ണി ജോസഫ് അറിയിച്ചു.

ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വരുന്നത്. എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്ന് മഴയിലുണ്ടായ കുറവും അന്തരീക്ഷ താപനില ഉയര്‍ന്ന നിലയില്‍ തുടരുന്നതും തിരിച്ചടിയായെന്ന് കെഎസ്ഇബി പറയുന്നു. വൈദ്യുതി ഉപയോഗം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വര്‍ധിച്ചതിനാല്‍ പവര്‍ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്.

കെഎസ്ഇബി ഡാമുകളില്‍ ആകെ സംഭരണ ശേഷിയുടെ 28 ശതമാനം മാത്രമാണ് വെള്ളമുള്ളത്. കഴിഞ്ഞ ദിവസത്തെ ആഭ്യന്തര വൈദ്യുതി ഉത്പാദനം 24 ദശലക്ഷം യൂണിറ്റാണ്. ഉപഭോഗമാകട്ടെ 86.46 ദശലക്ഷം യൂണിറ്റും. കേന്ദ്ര വിഹിതവും ഉയര്‍ന്ന വില നല്‍കിയുള്ള വൈദ്യുതി കരാറുകളും വഴിയാണ് നിലവില്‍ പിടിച്ചുനില്‍ക്കുന്നത്.

Content Highlights: KSEB has said Kerala is facing a severe power crisis due to inadequate rainfall and declining reservoir levels. The utility warned that electricity restrictions may have to continue unless the state receives sufficient rain.

To advertise here,contact us