കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ സ്വീകരിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം. ആംബുലന്‍സില്‍ ഉപയോഗിക്കുന്ന സ്‌ട്രോബ് ലൈറ്റുകള്‍ മറ്റ് വാഹനങ്ങളില്‍ ഉപയോഗിച്ചതിലാണ് ഹൈക്കോടതിയുടെ നടപടി. ഇത്തരം ലൈറ്റുകള്‍ അത്യാഹിത വാഹനങ്ങളില്‍ ഒഴികെ ഉപയോഗിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് വ്യക്തമാക്കി. ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ച ശേഷമായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. വിഷയത്തില്‍ സംസ്ഥാന ഗതാഗത കമ്മീഷണറോട് ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവും മറുപടി നല്‍കണമെന്നാണ് ഡിവിഷന്‍ബെഞ്ചിന്റെ നിര്‍ദേശം.
വാഹന മോഡിഫിക്കേഷനില്‍ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചില്ലെന്നും ഹൈക്കോടതിയുടെ വിമര്‍ശനമുണ്ട്. പുകക്കുഴലിലൂടെ തീ തുപ്പുന്ന കാറിന്റെ ദൃശ്യവും ഹൈക്കോടതിപരിശോധിച്ചു. പൊലീസ് വാഹനങ്ങളിലെ ലൈറ്റുകളും മറ്റും വ്‌ളോഗര്‍മാര്‍ ഉപയോഗിക്കുന്നുണ്ടെന്നും ഇത് സുരക്ഷയെ ബാധിക്കുന്നതാണ് എന്നുമായിരുന്നു ഹൈക്കോടതിയുടെ വിമർശനം. ഇത്തരം വാഹന മോഡിഫിക്കേഷനുകള്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്നും അത് 4 - 5 പേരുടെ ജീവന്‍ നഷ്ടപ്പെടുന്നതിന് ഇടയാക്കിയെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഇത്തരം വാഹനങ്ങള്‍ക്കെതിരെ കര്‍ശനമായ അന്വേഷണം നടത്തണമെന്നും തുടർ നടപടികൾ സ്വീകരിക്കണമെന്നും സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Content Highlights : High Court Takes Strong Stand Against Illegal Vehicle Modifications in Suo Motu Case