കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണമൊരുക്കണമെന്ന ഉത്തരവ് പിന്‍വലിച്ച് ഹൈക്കോടതി

പെണ്‍കുട്ടി നേരിട്ട് വന്ന് പൊലീസിനോട് ആവശ്യപ്പെട്ടാല്‍ സംരക്ഷണം നല്‍കാമെന്ന് ഹൈക്കോടതി പറഞ്ഞു

കൊച്ചി: കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണമൊരുക്കണമെന്ന ഉത്തരവ് പിന്‍വലിച്ച് ഹൈക്കോടതി. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി. ലഭ്യമായ ഫോണ്‍ നമ്പറിലും വിലാസത്തിലും പെണ്‍കുട്ടിയെ കണ്ടെത്താനായില്ലെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. ഇടക്കാല ഉത്തരവ് ലഭിച്ച ശേഷം പെണ്‍കുട്ടിയെ കണ്ടെത്താന്‍ ആയില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇത് പെണ്‍കുട്ടിയുടെ പതിവ് രീതിയായി മാറിയെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. സര്‍ക്കാരിന്റെ വിശദീകരണത്തെ തുടര്‍ന്നാണ് പൊലീസ് സംരക്ഷണം പിന്‍വലിച്ചത്. പെണ്‍കുട്ടി നേരിട്ട് വന്ന് പൊലീസിനോട് ആവശ്യപ്പെട്ടാല്‍ സംരക്ഷണം നല്‍കാമെന്ന് ഹൈക്കോടതി പറഞ്ഞു. കഴിഞ്ഞ ജൂണ്‍ 19 മുതലാണ് മൊണാലിസ ഭോസ്‌ലെക്കും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനും പൊലീസ് സംരക്ഷണം നല്‍കിയിരുന്നത്. മെണാലിസ നല്‍കിയ ഹര്‍ജി ഈ മാസം 21ന് വീണ്ടും പരിഗണിക്കും.

തന്റെ ജീവന് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി നല്‍കിയ ഹര്‍ജിയിലായിരുന്നു മതിയായ സുരക്ഷ നല്‍കാന്‍ എറണാകുളം സെന്‍ട്രല്‍ പൊലീസിന് കോടതി നിര്‍ദേശം നല്‍കിയിരുന്നത്. ആവശ്യം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് വ്യക്തമാക്കി ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

അതേസമയം മധ്യപ്രദേശ് പൊലീസില്‍ പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ അവരുടെ ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാന്‍ പ്രതിയാണ്. പെണ്‍കുട്ടിയെ ഫര്‍ഹാന്‍ തട്ടിക്കൊണ്ടുപോയി എന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നാണ് കുടുംബം അവകാശപ്പെടുന്നത്.

പെണ്‍കുട്ടിയുടെ ഭര്‍ത്താവ് ഫർമാന്‍ ഖാന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ മധ്യപ്രദേശ് പൊലീസ് എതിര്‍ത്തിരുന്നു. പെണ്‍കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് നേടാന്‍ രേഖകള്‍ തിരുത്തിയെന്നാണ് മധ്യപ്രദേശ് പൊലീസിന്റെ വാദം. ഫര്‍ഹാന്‍ ഖാനെതിരെ പട്ടികജാതി പീഡന നിരോധന നിയമത്തിലെ കുറ്റവും ചുമത്തുമെന്നാണ് വിവരം.

ജനന രജിസ്ട്രാറുടെ മുന്നില്‍ വ്യാജ വിവരം നല്‍കി സര്‍ട്ടിഫിക്കറ്റ് നേടിയെന്നാണ് മധ്യപ്രദേശ് പൊലീസ് പറയുന്നത്. ഇതിന് ബിഎന്‍എസ് അനുസരിച്ച് വ്യാജരേഖ ചമച്ചെന്ന കുറ്റം ചുമത്തും. പെണ്‍കുട്ടിക്ക് പതിനാറ് വയസ് മാത്രമാണ് പ്രായം. സര്‍ട്ടിഫിക്കറ്റിലെ ജനന ദിവസവും ആശുപത്രി രേഖകളും തമ്മില്‍ പൊരുത്തക്കേടുണ്ട്. പെണ്‍കുട്ടിയുടെ വിവാഹം അസാധുവാണ് എന്ന് മധ്യപ്രദേശ് പൊലീസ് ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു.

Content Highlights: The High Court has revoked its interim order granting police protection to the Kumbh Mela viral girl after the government reported that she could not be located despite repeated efforts. The state told the court that the inability to trace her even after the interim order had become a recurring issue.

To advertise here,contact us