വയനാട് മണ്ണിടിച്ചില്‍; കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇന്നും തുടരും

മഴ ശക്തമായി പെയ്യുന്നതും പുഴയില്‍ ഒഴുക്ക് കൂടുന്നുതും പ്രതിസന്ധിയാകുന്നുണ്ട്

വയനാട്: വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലില്‍ കണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇന്നും തുടരും. കാണാതായ അഞ്ച് പേര്‍ക്കായുള്ള തിരച്ചിലാണ് തുടരുക. എന്‍ഡിആര്‍എഫ്, സിവില്‍ ഡിഫന്‍സ്, പൊലീസ്, ഫയര്‍ ഫോഴ്‌സ് സേനകളുടെ നേതൃത്വത്തില്‍ ഇന്ന് സോണ്‍ മൂന്നില്‍ തിരച്ചില്‍ വ്യാപിപ്പിക്കും. മഴ ശക്തമായി പെയ്യുന്നതും പുഴയില്‍ ഒഴുക്ക് കൂടുന്നതും പ്രതിസന്ധിയാകുന്നുണ്ട്. ഇന്നലെ മീനാക്ഷി പാലത്തിലെയും മേപ്പാടി ചൂരല്‍മല റോഡിലെയും മണ്ണ് നീക്കം ചെയിതിരുന്നു. പൊതുമരാമത്ത് മന്ത്രിയും പ്രതിപക്ഷ നേതാവും ഇന്ന് അപകടസ്ഥലം സന്ദര്‍ശിക്കും.

ഇന്നലെ ഏറെ നേരം ശ്രമിച്ചിരുന്നെങ്കിലും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഡ്രോണും കെഡാവര്‍ നായ്ക്കളെയും ഉപയോഗിച്ചു തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കാണാതായവരെ സ്‌പോട്ട് ചെയ്യാന്‍ സാധിക്കാത്തത് പ്രതിസന്ധിയായി. മഴയിന്‍ കുത്തിയൊലിച്ചെത്തുന്ന വെള്ളത്തോടൊപ്പം മണ്ണ് ഒലിച്ചിറങ്ങുന്നതും തിരിച്ചടിയാണ്. ഏറെനേരം മണ്ണ് നീക്കം ചെയ്തിട്ടും വീണ്ടും അടിഞ്ഞുകൂടുന്നുണ്ട്. സര്‍ക്കാര്‍ കണക്കനുസരിച്ച് അഞ്ച്‌പേരാണ് കുടുങ്ങിക്കിടക്കുന്നതെങ്കിലും അതില്‍ കൂടുതല്‍ പേര്‍ ഉണ്ടായേക്കാമെന്നാണ് നാട്ടുകാര്‍ പങ്കുവെക്കുന്ന വിവരം. എന്നാല്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന അഞ്ച് പേര്‍ തന്നെയാണ് മണ്ണിനടിയിലുള്ളതെന്ന് കളക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ശാസ്ത്രീയ പരിശോധന ഉള്‍പ്പടെ അനിവാര്യമാണെന്നാണ് ഇന്നലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തിലെ തീരുമാനം. അതേസമയം വയനാടിലുണ്ടായത് മനുഷ്യ നിര്‍മിത ദുരന്തമാണെന്ന സര്‍ക്കാര്‍ വാദത്തെ പ്രതിപക്ഷം തള്ളി. പ്രകൃതി ദുരന്തം തന്നെയെന്നാണ് വിശദീകരണം. മണ്ണ് കൂട്ടിയിട്ടത് നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചില്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നുണ്ട്. മന്ത്രിമാരായ ടി സിദ്ദിഖും, എ പി അനില്‍ കുമാറുമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ജില്ലയില്‍ ഇന്ന് റെഡ് അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ദുരന്തത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അതോടൊപ്പം തുരങ്കപാത നിര്‍മാണത്തിന്റെ ഭാവി എന്തെന്നതിലും സര്‍ക്കാര്‍ തീരുമാനമുണ്ടാകും.

Content Highlights: Rescue teams have resumed the search operation for those still missing after the devastating Wayanad landslide. Authorities are continuing intensive efforts across the affected areas while monitoring the situation and coordinating relief operations. The search remains a top priority as officials work to trace the missing and support affected families.

To advertise here,contact us