കണ്‍സഷന്‍ നിരക്ക് കൂട്ടുന്നതിനെ കുറിച്ച് വിദ്യാര്‍ത്ഥി സംഘടനകളുമായി ചര്‍ച്ച ചെയ്യും; ഗതാഗത മന്ത്രി സി പി ജോണ്‍

പത്തുവര്‍ഷം സ്വകാര്യ ബസ് ഉടമകളുടെ പരാതി പരിഹരിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി

തിരുവനന്തപുരം: പ്രിയദര്‍ശിനി സര്‍വീസ് മൂലം സ്വകാര്യ ബസുകള്‍ക്കുണ്ടാകുന്ന നഷ്ടം പഠിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍. ഇതിനായി പ്രത്യേക കമ്മിറ്റിയെ ഉടന്‍ നിയോഗിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിശോധിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കണ്‍സഷന്‍ നിരക്ക് കൂട്ടുന്നതിനെ കുറിച്ച് വിദ്യാര്‍ത്ഥി സംഘടനകളുമായി ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. വയനാട്ടില്‍ സ്വകാര്യ ബസുകള്‍ സ്വന്തം നിലയ്ക്ക് കണ്‍സെന്‍ഷന്‍ കൂടുതലായി പിരിക്കുന്നത് അംഗീകരിക്കാന്‍ ആവില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പത്തുവര്‍ഷം സ്വകാര്യ ബസ് ഉടമകളുടെ പരാതി പരിഹരിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നികുതി ഇളവ് യുഡിഎഫ് സര്‍ക്കാര്‍ ആണ് പ്രഖ്യാപിച്ചതെന്നും ഗതാഗത മന്ത്രി പറഞ്ഞു.

പ്രിയദര്‍ശിനി പദ്ധതി വന്നതോടെ കടുത്ത പ്രതിസന്ധിയാണ് സ്വകാര്യ ബസ് മേഖല നേരിടുന്നത്. ഇതില്‍ പ്രതിഷേധിച്ച് ഇന്ന് കാസര്‍ഗോഡ് സ്വകാര്യ ബസുകള്‍ പണിമുടക്കുകയാണ്. കെഎസ്ആര്‍ടിസി ബസുകളില്‍ പ്രിയദര്‍ശിനി പദ്ധതി നടപ്പിലാക്കിയതോടെ അന്തര്‍ സംസ്ഥാന റൂട്ടുകളിലടക്കം യാത്രക്കാര്‍ വന്‍തോതില്‍ കുറഞ്ഞെന്നാണ് ബസ് ഉടമകളുടെ പരാതി. പ്രതിസന്ധിയെ തുടര്‍ന്ന് ചില ബസുകള്‍ നേരത്തെ തന്നെ സര്‍വീസ് അവസാനിപ്പിച്ചിരുന്നു.

പത്തനംതിട്ട ജില്ലയില്‍ ബുധനാഴ്ച പണി മുടക്കുമെന്ന് സ്വകാര്യബസ് ഉടമകള്‍ അറിയിച്ചിട്ടുണ്ട്. ജില്ലയില്‍ പ്രധാന റൂട്ടുകളിലെല്ലാം പ്രതിസന്ധി കടുത്തെന്നും ബസ് ജീവനക്കാരില്‍ പലരും മറ്റ് തൊഴിലുകള്‍ തേടി തുടങ്ങിയെന്നും ഉടമകള്‍ പറയുന്നു. തൃശൂര്‍ ജില്ലയിലെ ബസുകളും കൂട്ടത്തോടെ സര്‍വീസ് അവസാനിപ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. വയനാട് ജില്ലയില്‍ സ്വകാര്യബസ് ഉടമകള്‍ ജൂണ്‍ അവസാനം സൂചനാ പണിമുടക്ക് നടത്തിയിരുന്നു. സ്വകാര്യ ബസ് മേഖലയ്ക്കുണ്ടായ നഷ്ടം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് ഉടമകളുടെയും ജീവനക്കാരുടെയും ആവശ്യം. സൗജന്യയാത്രാ പദ്ധതി നിലവില്‍ വന്നതോടെ ദിനംപ്രതി 3000 രൂപയോളം നഷ്ടം വരുന്നുണ്ട്. പല ബസ് ഉടമകളും സര്‍വീസ് നിര്‍ത്തിവെക്കേണ്ട അവസ്ഥയിലാണ്, ആയിരക്കണത്തിന് ജീവനക്കാരുടെ ജോലി പ്രതിസന്ധിയിലാണെന്നും ഇവര്‍ പറയുന്നു.

അതേസമയം പദ്ധതി നടപ്പിലായതോടെ ജോലിഭാരവും ജോലി സമയവും വര്‍ധിച്ചതില്‍ കെഎസ്ആര്‍ടിസി ജീവനക്കരും ആശങ്കയിലാണ്. ഓര്‍ഡിനറി ബസുകളുടെ റണ്ണിങ് ടൈം 15 മുതല്‍ അരമണിക്കൂര്‍ വരെ വര്‍ധിച്ചതായി ജീവനക്കാര്‍ പറയുന്നു. ഒരു ദിവസത്തെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കുമ്പോള്‍ തന്നെ ഏതാണ്ട് ഒന്നര ദിവസത്തെ ഡ്യൂട്ടിയാണ് ഇപ്പോള്‍ ഇവര്‍ക്ക് വരുന്നത്. ബസുകളിലെ അനിയന്ത്രിതമായ തിരക്കും വലിയ അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്.

തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ ഓര്‍ഡിനറി സര്‍വീസുകള്‍ തുടങ്ങണമെന്നാണ് ജീവനക്കാര്‍ ഉന്നയിക്കുന്ന ആവശ്യം. 64 പേര്‍ക്ക് സഞ്ചരിക്കാന്‍ അനുമതിയുള്ള ബസില്‍ സഞ്ചരിക്കുന്നത് 140ലേറെ യാത്രക്കാരാണെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. പത്തും പതിനഞ്ചും വര്‍ഷത്തിലേറെ പഴക്കമുള്ള ബസുകളിലാണ് യാത്രക്കാരെ കുത്തിനിറച്ചു കൊണ്ടുപോകുന്നതെന്ന ആശങ്കയും ഇവര്‍ പങ്കുവെക്കുന്നുണ്ട്. ഓവര്‍ലോഡ് ആണെങ്കില്‍ പോലും സ്റ്റോപ്പില്‍ നിറുത്തിയില്ലെങ്കില്‍ യാത്രക്കാര്‍ പ്രശ്‌നമുണ്ടാക്കുമെന്നും ജീവനക്കാര്‍ പറയുന്നു. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് സിഎംഡിക്ക് ഔദ്യോഗികമായി കത്ത് നല്‍കുമെന്നാണ് സിഐടിയു അറിയിച്ചിരിക്കുന്നത്.

Content Highlights: The Kerala government will soon appoint a special committee to assess the impact of the Priyadarshini service on private bus operators. The panel will also review student concession-related issues, while the Transport Minister said discussions will be held with student organisations before taking any decision on concession fares.

To advertise here,contact us