ടെന്ററില്ലാതെ കരാര്‍; ഊരാളുങ്കലിന് അനുമതി പുതുക്കി നല്‍കി സര്‍ക്കാര്‍

കാലാവധി കഴിഞ്ഞ 46 അക്രഡിറ്റഡ് ഏജന്‍സികളുടെ അനുമതിയാണ് പുതുക്കിയത്

കോഴിക്കോട്: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സൊസൈറ്റിക്ക് അനുമതി പുതുക്കി നല്‍കി സര്‍ക്കാര്‍. ടെന്ററില്ലാതെ ഊരാളുങ്കലിന് സര്‍ക്കാര്‍ പദ്ധതികളുടെ കരാര്‍ തുടര്‍ന്നും ഏറ്റെടുക്കാം. ഈ മാസം 31വരെയാണ് കാലാവധി നീട്ടി നല്‍കിയത്.

കാലാവധി കഴിഞ്ഞ 46 അക്രഡിറ്റഡ് ഏജന്‍സികളുടെ അനുമതിയാണ് പുതുക്കിയത്. ഉത്തരവിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു. ഊരാളുങ്കലിന് ടെന്റര്‍ ഇല്ലാതെ കരാര്‍ നല്‍കുന്നതിനെ പ്രതിപക്ഷത്തിരിക്കെ യുഡിഎഫ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 40 ഏജന്‍സികള്‍ ഉള്‍പ്പെടെ 46 അക്രഡിറ്റഡ് കരാര്‍ ഏജന്‍സികള്‍ക്ക് അവകാശം പുതുക്കി നല്‍കുകയായിരുന്നു.

അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി, പിണറായി ഇന്‍ഡസ്ട്രിയല്‍ സൊസൈറ്റി, കോസ്റ്റ്‌ഫോര്‍ഡ്, ഹാബിറ്റാറ്റ്, തൃശൂര്‍ ലേബര്‍ കോണ്‍ട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി, ഊരാളുങ്കല്‍ സൊസൈറ്റി എന്നിവയാണ് സര്‍ക്കാര്‍ ഇതര അക്രഡിറ്റഡ് ഏജന്‍സികള്‍. രണ്ട് വര്‍ഷത്തെ അവകാശം മേയ് 31ന് അവസാനിച്ചിരുന്നു. തുടര്‍ന്ന് ജൂലൈ 31 വരെ കാലാവധി നീട്ടി നല്‍കുകയായിരുന്നു.

Content Highlights: Government Renews Licence of uralungal labour contract cooperative society

To advertise here,contact us