'കള്ളനെ കള്ളന്‍ എന്നല്ലാതെ എന്ത് പറയും'; കെ കെ മഹേശനെ അധിക്ഷേപിച്ച് തുഷാര്‍ വെള്ളാപ്പള്ളിയും

വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞതെല്ലാം സത്യമാണെന്നും തുഷാര്‍ വെള്ളാപ്പള്ളി

ന്യൂഡല്‍ഹി: വെള്ളാപ്പള്ളി നടേശന് പിന്നാലെ കെ കെ മഹേശനെ അധിക്ഷേപിച്ച് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയും. കെ കെ മഹേശനെ കള്ളനെ കള്ളന്‍ എന്നല്ലാതെ എന്തുപറയുമെന്നാണ് തുഷാറിന്റെ അധിക്ഷേപം. വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞതെല്ലാം സത്യമാണെന്നും സത്യം വിളിച്ചുപറയുന്നതില്‍ എന്താണ് പ്രശ്‌നമെന്നും തുഷാര്‍ ചോദിച്ചു. അതിനിടയില്‍ ശ്രീനാരായണീയ പ്രസ്ഥാനം സംശുദ്ധമാകണമെന്ന ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദയുടെ പരാമര്‍ശത്തിലും തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചു.

ശിവഗിരി മഠവുമായി എസ്എന്‍ഡിപി യൂണിയന് ഒരു ബന്ധവുമില്ലെന്നും അവര്‍ക്ക് എങ്ങനെ എസ്എന്‍ഡിപിയുടെ നിലപാടുകളും അഭിപ്രായങ്ങളും പറയാന്‍ കഴിയുമെന്നും തുഷാര്‍ ചോദിച്ചു.ശിവഗിരി മഠവും എസ്എന്‍ഡിപി യൂണിയനും രണ്ടും രണ്ടാണെന്നും പാടില്ലാത്തത് ഒന്നും എസ്എന്‍ഡിപി യൂണിയനില്‍ നടക്കുന്നില്ലെന്നും തുഷാര്‍ അവകാശപ്പെട്ടു.

വിഎം സുധീരന്റേത് പ്രതികാര രാഷ്ട്രീയമാണെന്നും ആലപ്പുഴയില്‍ നിന്നും കെട്ട് കെട്ടിച്ച വിരോധം തുടരെത്തുടരെ തീര്‍ക്കുന്നുവെന്നും തുഷാര്‍ ആരോപിച്ചു. അനാവശ്യമായ കഥകള്‍ പ്രചരിപ്പിക്കാന്‍ ആരും നോക്കേണ്ട എന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. മഹേശന്റെ മരണത്തില്‍ വി എം സുധീരന്‍ മുഖേന മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും വീണ്ടും ഇക്കാര്യത്തില്‍ കുടുംബം പരാതി നല്‍കിയിട്ടുണ്ട്.

ഇക്കഴിഞ്ഞ അഞ്ചാം തീയതിയാണ് മഹേഷന്‍ ജീവനൊടുക്കിയ സംഭവത്തില്‍ പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന നേതാവ് വി എം സുധീരന്‍ മുഖ്യമന്ത്രി വി ഡി സതീശന് കത്ത് നല്‍കിയത്. എന്നാല്‍ ഇതുവരെ ഇക്കാര്യത്തില്‍ നടപടിയുണ്ടായിട്ടില്ല.

എസ്എന്‍ഡിപി യോഗം കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയും മൈക്രോഫിനാന്‍സ് കോ-ഓര്‍ഡിനേറ്ററുമായിരുന്നു കെ കെ മഹേശന്‍. മൈക്രോഫിനാന്‍സ് കേസില്‍ പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് 2020 ജൂണില്‍ കെകെ മഹേശനെ യൂണിയന്‍ ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. 32 പേജുള്ള ആത്മഹത്യ കുറിപ്പില്‍ തന്നെ ബലിയാടാക്കി കേസില്‍ നിന്ന് രക്ഷപ്പെടാന്‍ വെള്ളാപ്പള്ളി ശ്രമിക്കുന്നുവെന്ന് മഹേശന്‍ ആരോപിച്ചിരുന്നു. സംഭവത്തില്‍ കോടതി നിര്‍ദേശ പ്രകാരം വെള്ളാപ്പള്ളി നടേശനെയും മാനേജര്‍ അശോകന്‍, തുഷാര്‍ വെള്ളാപ്പള്ളി എന്നിവരെയും പ്രതിയാക്കിയെങ്കിലും ഇടത് സര്‍ക്കാറിന്റെ കാലത്ത് അന്വഷണം വെള്ളാപ്പള്ളിയിലേക്ക് എത്തിയിരുന്നില്ല.

Content Highlights: Thushar Vellappally sharply criticised KK Maheshan, making strong remarks amid the continuing controversy and exchange of allegations

To advertise here,contact us