പകര്‍ച്ചവ്യാധി വ്യാപനം: പ്രതിരോധ പ്രവര്‍ത്തനത്തിനായി 4 കമ്മിറ്റികള്‍ രൂപീകരിച്ച് സര്‍ക്കാര്‍

എല്ലാ സീസണിലും വരാന്‍ സാധ്യതയുള്ള രോഗങ്ങള്‍ മുന്‍കൂട്ടി കണ്ടുപിടിക്കാനും. ജാഗ്രതാ സംവിധാനം ശക്തിപ്പെടുത്താനും മരുന്നിന്റെ ലഭ്യതയും സംഭരണവും ഉറപ്പാക്കുന്നതിനും ആണ് സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ ഈ ഹൈപ്പവര്‍ കമ്മിറ്റി രൂപീകരിച്ചത്

തിരുവനന്തപുരം: പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധപ്രവര്‍ത്തനത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ 4 കമ്മിറ്റികള്‍ രൂപീകരിച്ചു.എല്ലാ സീസണിലും വരാന്‍ സാധ്യതയുള്ള രോഗങ്ങള്‍ മുന്‍കൂട്ടി കണ്ടുപിടിക്കാനും, ജാഗ്രതാ സംവിധാനം ശക്തിപ്പെടുത്താനും മരുന്നിന്‍റെ ലഭ്യതയും സംഭരണവും ഉറപ്പാക്കുന്നതിനും ആണ് സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ ഈ ഹൈപ്പവര്‍ കമ്മിറ്റി രൂപീകരിച്ചത്.

ആരോഗ്യമന്ത്രി അധ്യക്ഷനായ ഉന്നത അധികാര സമിതി, ഡോ. എസ് എസ് ലാല്‍ അധ്യക്ഷനായ വിദഗ്ധ ഉപദേശ സമിതി, ജില്ലാ കളക്ടര്‍മാർ അധ്യക്ഷനായ ജില്ലാതല സ്റ്റിയറിങ് കമ്മിറ്റി, ആശുപത്രി സൂപ്രണ്ട് അധ്യക്ഷനായ സ്ഥാപന തല സ്റ്റിയറിങ് കമ്മിറ്റി എന്നിവയാണ് അവ.

വാര്‍ഷിക പകര്‍ച്ചവ്യാധി കലണ്ടര്‍ തയാറാക്കല്‍, ക്വാറന്‍റീന്‍ പ്രോട്ടോക്കോള്‍ പുതുക്കുക എന്നിവയൊക്കെയാണ് ഉന്നത അധികാര സമിതിയുടെ പരിധിയിൽ ഉള്‍ക്കൊള്ളുന്നത്. വിദഗ്ധ ഉപദേശ സമിതി ഗവണ്‍മെന്‍റുമായി ചര്‍ച്ച നടത്തുകയും ദേശീയ അന്തര്‍ദേശീയ തലത്തില്‍ ഇതിനെ കുറിച്ച് പ്രെപ്പോസല്‍ നല്‍കുകയും ചെയ്യുന്നു. ജില്ലാതല സ്റ്റിയറിങ് കമ്മിറ്റി ഓരോ ആഴ്ചയിലും പകര്‍ച്ചവ്യാധി വ്യാപന പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാതല മീറ്റിങ്ങുകള്‍ നടത്തുകയും മറ്റ് നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നു. സ്ഥാപന തല സ്റ്റിയറിങ് കമ്മിറ്റി പകര്‍ച്ചവ്യാധി പടരുന്ന സ്ഥലങ്ങളിലേക്ക് വേണ്ട ചട്ടങ്ങള്‍ നല്‍കുകയും, അനുബന്ധ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കയും ചെയ്യുന്നു.

മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടതാണ് പകര്‍ച്ചവ്യാധികള്‍ വര്‍ധിക്കാന്‍ കാരണമായതെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഷിഗെല്ല കണക്കുകള്‍ പുറത്ത് വരുമ്പോള്‍ ഈ വര്‍ഷം രോഗം സ്ഥിരീകരിച്ചത് 114 പേര്‍ക്കാണ്. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ 54 പേര്‍ക്കായിരുന്നു രോഗം. 2025 ല്‍ 132 പേര്‍ക്കാണ് രോഗം ബാധിച്ചത്. 2024 ല്‍ 121 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 2023 ല്‍ 90 പേര്‍ക്കും 2022 ല്‍ 83 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കൂടുതല്‍ ജില്ലകളില്‍ രോഗസാന്നിധ്യം ഉണ്ടെന്നും ഈ വര്‍ഷത്തേത് അസാധാരണ സാഹചര്യമെന്നുമാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തല്‍.

Content Highlight:The Kerala government has constituted four special committees to strengthen disease prevention, surveillance, and public health response amid concerns over the spread of infectious diseases

To advertise here,contact us