'LDF ഭരിക്കുമ്പോൾ ബോര്‍ഡ് അംഗങ്ങളും പാർട്ടിക്കാരാകും; അതുകൊണ്ടാണ് ശബരിമല കൊള്ള നടന്നതെന്ന് പറയാനാകില്ല'

'യഥാര്‍ത്ഥത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ ഉള്ളപ്പോഴാണ് അവിടുത്തെ സ്വര്‍ണകൊള്ളയുടെ കാര്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ചത്'

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളക്കേസ് പ്രതിയായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ എ പത്മകുമാറിനെ സിപിഐഎമ്മിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതികരണവുമായി കെ കെ ശൈലജ. പത്മകുമാറിനെതിരായ നടപടി പത്തനംതിട്ട ജില്ലാ കമ്മിറ്റി ചര്‍ച്ച ചെയ്‌തെടുത്ത തീരുമാനമാണെന്നും എന്നാല്‍ ശബരിമല വിഷയത്തില്‍ ഇടതുപക്ഷത്തെ കുറ്റംപറയാനാകില്ലെന്നും സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം കൂടിയായി കെ കെ ശൈലജ പറഞ്ഞു.

'ഇടതുപക്ഷ സര്‍ക്കാരാണ് ശബരിമല സ്വര്‍ണകൊള്ളയുടെ പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ചത്. സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു. സ്വര്‍ണം വിറ്റവരും വാങ്ങിയവരുമൊന്നും ഇടതുപക്ഷ പാര്‍ട്ടിയുടെ ആളുകളല്ലെന്ന് കണ്ടെത്തി. എന്നിട്ടും ഇടതുപക്ഷത്തെ ആക്രമിക്കാനാണ് എല്ലാവരും ശ്രമിച്ചത്. നിപ വന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തായതിനാല്‍ നിപയ്ക്ക് കാരണം എല്‍ഡിഎഫ് ആണെന്ന് പറയാന്‍ സാധിക്കില്ലല്ലോ. അതേപോലെ ശബരിമല സ്വര്‍ണ്ണകൊള്ളയില്‍ അന്വേഷണം നടന്നാല്‍ കൊള്ളസംഘത്തിലുള്ളത് തല്‍പരകക്ഷികളായ കച്ചവടക്കാരാണ്. അവര്‍ ഏത് കാലത്താണ് കൊള്ള നടത്തിയതെന്ന് മനസ്സിലാകാന്‍ പോകുന്നതേയുള്ളൂ. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ചെയര്‍മാനും ബോര്‍ഡ് അംഗങ്ങളുമെല്ലാം എല്‍ഡിഎഫ് ആയിരിക്കും. അവര്‍ ഉള്ളതുകൊണ്ടാണ് കൊള്ള നടന്നതെന്ന് പറയാന്‍ കഴിയില്ലല്ലോ', എന്നായിരുന്നു കെ കെ ശൈലജയുടെ പ്രതികരണം.

കെഎസ്ആര്‍ടിസിയിലെ പ്രിയദര്‍ശിനി സൗജന്യയാത്ര സ്വാഗതാര്‍ഹമാണെന്നും എന്നാല്‍ ജനത്തെ കബളിപ്പിക്കരുതെന്നും കെ കെ ശൈലജ പറഞ്ഞു. എല്ലാ ബസിലും കയറാം എന്നായിരുന്നു നേരത്തെ നടത്തിയ പ്രഖ്യാപനം. എന്നാല്‍ ഓര്‍ഡിനറി ബസ് ആയിരുന്നവ ഇപ്പോള്‍ സിറ്റി ഫാസ്റ്റ് ആയെന്ന് പലരും സൂചിപ്പിച്ചു. കബളിപ്പിക്കരുത്. പറഞ്ഞാല്‍ ചെയ്യണം എന്നായിരുന്നു മുന്‍ മന്ത്രിയുടെ പ്രതികരണം.

Content Highlights: KK Shailaja has responded to CPIM’s suspension of A. Padmakumar, stating it was a district committee decision

To advertise here,contact us