'പാര്‍ട്ടിയിൽ നിന്ന് പുറത്താക്കിയാൽ ശബരിമല സ്വർണക്കൊള്ളയിലും യുവതീ പ്രവേശനത്തിലും വെളിപ്പെടുത്തൽ നടത്തും'

ശബരിമല യുവതീ പ്രവേശന സമയം ഒരു ഉന്നതന്റെ ഫോണ്‍കോള്‍ തനിക്ക് വന്നെന്നും എ പത്മകുമാര്‍ പറഞ്ഞു

പത്തനംതിട്ട: നാളെ സിപിഐഎം ജില്ലാ കമ്മിറ്റി യോഗം ചേരാനിരിക്കെ നേതൃത്വത്തിന് സമ്മര്‍ദ്ദവുമായി ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതി എ പത്മകുമാര്‍. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാല്‍ ശബരിമല സ്വര്‍ണക്കൊള്ളയിലും യുവതീ പ്രവേശന വിഷയത്തിലും വെളിപ്പെടുത്തല്‍ നടത്തുമെന്നാണ് പത്മകുമാറിന്റെ സമ്മര്‍ദ്ദം. അടുത്ത സുഹൃത്തുക്കളോടാണ് വെളിപ്പെടുത്തല്‍ നടത്തുമെന്ന് പത്മകുമാര്‍ വെളിപ്പെടുത്തിയത്.

'ശബരിമല യുവതീ പ്രവേശന സമയം ഒരു ഉന്നതന്റെ ഫോണ്‍കോള്‍ എനിക്ക് വന്നു. തിരുവനന്തപുരത്തേക്ക് അടിയന്തരമായി ചെല്ലാനായിരുന്നു നിര്‍ദ്ദേശം. തിരുവനന്തപുരത്ത് ചെന്നിട്ടും ഉന്നതനെ കാണാന്‍ സാധിച്ചില്ല. ശബരിമല യുവതീ പ്രവേശന സമയം എന്നെയും എഡിജിപിഎസ് ശ്രീജിത്തിനെയും മനപ്പൂര്‍വം മാറ്റിനിര്‍ത്തി', പത്മകുമാര്‍ പറയുന്നു.

തങ്ങളെ മാറ്റിനിര്‍ത്തിയതിന് ശേഷമാണ് യുവതികളെ മല കയറ്റിയതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെത്തി ടിവി ഓണാക്കിയപ്പോഴാണ് ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചത് അറിയുന്നതെന്നും പത്മകുമാര്‍ പറഞ്ഞു. സ്വര്‍ണക്കൊള്ള കേസില്‍ രജിസ്റ്ററില്‍ ചെമ്പു പാളിയെന്ന് എഴുതിയത് മറ്റാരോ ആണെന്നും അതില്‍ ഒപ്പിടാന്‍ തന്നെ നിര്‍ബന്ധിക്കുകയായിരുന്നുവെന്നും പത്മകുമാര്‍ പറഞ്ഞു.

അതേസമയം പത്മകുമാര്‍ ആത്മകഥ പ്രസിദ്ധീകരിക്കുമെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ശബരിമല സ്വര്‍ണക്കൊള്ളയിലെ വിശദാംശങ്ങള്‍ ആത്മകഥയില്‍ ഉള്‍പ്പെടുത്തുമെന്നുമുള്ള വിവരങ്ങളും പുറത്ത് വന്നിരുന്നു. എന്നാല്‍ താന്‍ ആത്മകഥ എഴുതുന്നു എന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് പത്മകുമാര്‍ വ്യക്തമാക്കി.

Content Highlights: Ahead of the CPM district committee meeting scheduled for tomorrow, A Padmakumar, an accused in the Sabarimala gold theft case, has reportedly intensified pressure on the party leadership.

To advertise here,contact us