വെള്ളാപ്പള്ളിയെ ശക്തമായി തള്ളിപ്പറയണം, വർഗീയതയോട് സ്വീകരിച്ച അഴകൊഴമ്പൻ സമീപനം ഇനി പാടില്ല: CPIM സംസ്ഥാന സമിതി

വെള്ളാപ്പള്ളിക്കെതിരെ കടുത്ത വിമര്‍ശനം വേണമെന്നും സംസ്ഥാന സമിതിയില്‍ അഭിപ്രായമുയര്‍ന്നു

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സമിതി. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ശക്തമായി തള്ളിപ്പറയണമെന്നാണ് സംസ്ഥാന സമിതിയുടെ ആവശ്യം. വെള്ളാപ്പള്ളിക്കെതിരെ കടുത്ത വിമര്‍ശനം വേണമെന്നും സംസ്ഥാന സമിതിയില്‍ അഭിപ്രായമുയര്‍ന്നു.

വര്‍ഗീയ വിരുദ്ധ നിലപാട് ശക്തമാക്കാനുള്ള തീരുമാനത്തിലാണ് സിപിഐഎം. വര്‍ഗീയതയോട് സ്വീകരിച്ച അഴകൊഴമ്പന്‍ സമീപനം ഇനി പാടില്ലെന്നും എല്ലാത്തരം വര്‍ഗീയതയും ശക്തമായി എതിര്‍ക്കുമെന്നും സംസ്ഥാന സമിതിയില്‍ നേതാക്കള്‍ ഉന്നയിച്ചു. വിപുലീകൃത സംസ്ഥാന കമ്മിറ്റി ഓഗസ്റ്റില്‍ ചേരും. തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ചചെയ്യാനാണ് സംസ്ഥാന കമ്മിറ്റി ചേരുന്നത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും.

സെക്രട്ടറിയേറ്റിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ചിരുന്നു. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നായിരുന്നു സംസ്ഥാന സെക്രട്ടറിയേറ്റ് റിപ്പോര്‍ട്ട്. പാര്‍ട്ടിക്ക് തെറ്റുപറ്റിയില്ലെന്ന വിലയിരുത്തലാണ് സംസ്ഥാന സെക്രട്ടറിയേറ്റിലുണ്ടായത്. വെള്ളാപ്പള്ളിയെ തള്ളിപ്പറയാത്തത് തെറ്റാണെന്ന സ്വയം വിമര്‍ശനവും സെക്രട്ടറിയേറ്റ് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. തളിപ്പറമ്പില്‍ സ്ഥാനാര്‍ത്ഥിത്വം പിഴച്ചുവെന്നും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ജാഗ്രത വേണമായിരുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചത് അയ്യപ്പ സംഗമത്തിന്റെ ശോഭ കെടുത്തിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.

ജാതി സമവാക്യവും തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമാണ് തിരിച്ചടിയായതെന്നാണ് വിലയിരുത്തല്‍. സര്‍ക്കാരിനെതിരായ പ്രചാരണം അഴിച്ചുവിട്ടത് ഗുണം കണ്ടു. പ്ലീനം ഉണ്ടാകാനും സാധ്യതയില്ല. പ്ലീനം വേണമെങ്കില്‍ കേന്ദ്രകമ്മിറ്റി തീരുമാനിക്കട്ടെ എന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റ് റിപ്പോര്‍ട്ടിലുള്ളത്.

ബിജെപി വളര്‍ച്ച ഗൗരവത്തോടെ കാണണമെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്. തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റം ഗൗരവത്തോടെ കാണണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്ന് സീറ്റ് ജയിച്ച ബിജെപി ആറിടത്ത് രണ്ടാമത് എത്തിയതും അപകടകരമെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ന്യൂനപക്ഷ വിഭാഗങ്ങളിലെ അധിക വോട്ടുകള്‍ ഇത്തവണ കിട്ടിയില്ല. 2016ലും 2021ലും പരമ്പരാഗത വോട്ടുകള്‍ക്കപ്പുറം ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ വോട്ട് ലഭിച്ചു.

ക്രിസ്ത്യന്‍ - മുസ്ലിം വിഭാഗങ്ങളില്‍നിന്ന് കൂടുതല്‍ വോട്ട് ലഭിച്ചിരുന്നു. എന്നാല്‍ ന്യൂനപക്ഷ വിഭാഗങ്ങളിലെ അധിക വോട്ട് ഇത്തവണ കിട്ടിയില്ലെന്നും ഭൂരിപക്ഷ വോട്ടുകളും വിചാരിച്ച പോലെ വന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlights: The CPM State Committee has demanded that Vellappally Natesan be publicly disowned over his controversial remarks

To advertise here,contact us