'ധവളപത്രം സ്വകാര്യവൽക്കരണത്തിൻ്റെ കർട്ടൺ റൈസർ, ക്ഷേമ പെൻഷൻ കൊടുക്കാൻ കഴിഞ്ഞത് ഖജനാവിൽ പണമുള്ളത് കൊണ്ട്'

കേരളത്തിൽ അങ്ങോളം ഇങ്ങോളം നടന്നു വി ഡി സതീശൻ പറഞ്ഞ കാര്യങ്ങൾ കള്ളം ആണെന്ന് വ്യക്തമായെന്നും കെ എൻ ബാലഗോപാൽ ചൂണ്ടിക്കാണിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് വന്നയുടൻ ക്ഷേമ പെൻഷൻ കൊടുക്കാൻ കഴിഞ്ഞതും ഇന്ദിരാഗാന്ധി പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചതുമൊക്കെ ഖജനാവിൽ പണം ഉള്ളത് കൊണ്ടാണെന്ന് മുൻ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. എല്ലാം കുഴപ്പം ആണ് എന്ന് പറയുന്നത് ശരിയല്ലെന്നും കിഫ്‌ബിയെ ദുർബലപ്പെടുത്താൻ ഉള്ള ശ്രമം ഉണ്ടാകില്ലെന്ന് കരുതുന്നുവെന്നും കെ എൻ ബാലഗോപാൽ വ്യക്തമാക്കി. സ്വകാര്യവൽക്കരണത്തിന് പശ്ചാത്തലം ഒരുക്കാനാണ് നിലവിലെ ധവളപത്രം.അതിനുള്ള കർട്ടൻ റൈസർ ആണ് ധവളപത്രമെന്നും കെ എൻ ബാലഗോപാൽ കുറ്റപ്പെടുത്തി. എല്ലാം സ്വകാര്യവത്കരിക്കാൻ ഉള്ള നീക്കം ആണെങ്കിൽ അത് പറഞ്ഞാൽ മതിയെന്നും മുൻ ധനകാര്യമന്ത്രി പറഞ്ഞു.

ധവളപത്രം ഇറക്കിയത് നല്ലതാണെന്നും മുൻ ധനകാര്യ മന്ത്രി ചൂണ്ടിക്കാണിച്ചു. ധനകാര്യ വകുപ്പ് തയ്യാറാക്കുന്ന റിപ്പോർട്ടാണ് ധവളപത്രം. കഴിഞ്ഞ തവണ 6 ലക്ഷം കോടി കടം എന്നാണ് അന്നത്തെ പ്രതിപക്ഷനേതാവ് പറഞ്ഞുകൊണ്ടിരുന്നത്. അന്ന് ഞങ്ങൾ പറഞ്ഞതാണ് വസ്തുത എന്നത് ഇപ്പോൾ വന്ന ധവളപത്രത്തിൽ കാണാമെന്നും കെ എൻ ബാല​ഗോപാൽ ചൂണ്ടിക്കാണിച്ചു. ഡിഎ/ഡിആർ കുടിശികയുള്ള കാര്യം നമ്മൾ നേരത്തെ പറഞ്ഞതാണ്. ഒന്നേ കാൽ ലക്ഷത്തോളം കൊടുക്കാൻ ഉണ്ടെന്നായിരുന്നു അന്ന് വി ഡി സതീശൻ പറഞ്ഞത്. എന്നാൽ ഇന്ന് ധവളപത്രത്തിൽ 48000 കോടിയാണ് ഉള്ളതെന്നും കേരളത്തിൽ അങ്ങോളം ഇങ്ങോളം നടന്നു വി ഡി സതീശൻ പറഞ്ഞ കാര്യങ്ങൾ കള്ളം ആണെന്ന് വ്യക്തമായെന്നും കെ എൻ ബാലഗോപാൽ ചൂണ്ടിക്കാണിച്ചു.

ധവളപത്രത്തിലെ വിവരങ്ങൾ പുറത്ത് കൊടുക്കാൻ പാടില്ലാത്തതാണെന്നും അതിനൊരു രഹസ്യ സ്വഭാവം ഉണ്ടെന്നും കെ എൻ ബാലഗോപാൽ ചൂണ്ടിക്കാണിച്ചു. ധവളപത്രം തയ്യാറാക്കിയ വിദഗ്ധ സമിതിയെ കൊണ്ട് തന്നെ ഇവർ കൊണ്ടുവരുന്ന ഗ്യരണ്ടി എങ്ങനെ നടപ്പാക്കും എന്ന് പഠിപ്പിച്ചാൽ നല്ലതാണെന്നും കെ എൻ ബാലഗോപാൽ പരിഹസിച്ചു. കേന്ദ്ര വിഹിതം കുറഞ്ഞതാണ് പ്രതിസന്ധിയുടെ പ്രധാന കാരണമെന്നും മുൻ ധനകാര്യമന്ത്രി ചൂണ്ടിക്കാണിച്ചു.

എന്തോ വഞ്ചന നടത്തി എന്ന രീതിയിൽ ആണ് മുഖ്യമന്ത്രി പ്രതികരണം നടത്തിയതെന്ന് ചൂണ്ടിക്കാണിച്ച കെ എൻ ബാലഗോപാൽ റവന്യു ഡെഫിസിറ്റ് ഗ്രാൻഡ് വേണം എന്ന് പറഞ്ഞതാണോ തെറ്റെന്നും ചോദിച്ചു. റവന്യു ഡെഫിസിറ്റ് ഗ്രാൻഡ് തരാത്തതിന് കേന്ദ്ര സർക്കാരിനെയാണ് കുറ്റം പറയേണ്ടതെന്നും ബാലഗോപാൽ വ്യക്തമാക്കി. ഇലക്ട്രിസിറ്റി മേഖല സ്വകാര്യവത്കരിക്കാനുള്ള ശ്രമം നടക്കുന്നുവെന്നും സിയാൽ വിറ്റഴിക്കാതിരുന്നാൽ കൊള്ളാമെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.

Content Highlights: The Kerala White Paper reveals the true intentions behind privatization. The government could distribute welfare pensions only because there was sufficient money in the treasury. A hard-hitting analysis of the state's financial situation and upcoming privatization moves.

To advertise here,contact us