കൊച്ചിയിലെ ഓപ്പറേഷന്‍ തൂഫാന്‍; പിടിയിലായത് നഗരത്തില്‍ നിരന്തരം ലഹരി എത്തിക്കുന്ന സംഘത്തിലെ മുഖ്യ കണ്ണികള്‍

437 ഗ്രാം എംഡിഎംഎയുമായാണ് മൂന്നംഗ സംഘത്തെ ഡാന്‍സാഫ് പിടികൂടിയത്

തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരിവ്യാപനത്തിനെതിരായ സര്‍ക്കാരിന്റെ ഓപ്പറേഷന്‍ തൂഫാനില്‍ കൊച്ചിയില്‍ പിടിയിലായത് നഗരത്തിലേക്ക് നിരന്തരം ലഹരി എത്തിക്കുന്ന സംഘത്തിലെ മുഖ്യ കണ്ണികള്‍. കാക്കനാട് ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്ത് വര്‍ഷങ്ങളായി ലഹരി ഇടപാടുകള്‍ നടത്തുന്നവരാണ് പിടിയിലായത്. കളമശേരി സ്വദേശി ആസിഫ് ആണ് മുഖ്യ കണ്ണി. 437 ഗ്രാം എംഡിഎംഎയുമായാണ് മൂന്നംഗ സംഘത്തെ ഡാന്‍സാഫ് പിടികൂടിയത്.

ലഹരി വിറ്റ പണം ഉപയോഗിച്ച് ഇവര്‍ ആഡംബര കാര്‍ വാങ്ങി. ഡല്‍ഹിയില്‍ നിന്നും എംഡിഎംഎ എത്തിച്ചത് ഈ ആഡംബര കാറിലാണ്. ഡല്‍ഹി, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് മുന്‍പ് വിമാനത്തിലും ട്രെയിനിലും ലഹരി കടത്തിയിട്ടുണ്ടെന്ന് കണ്ടെത്തി. നഗരത്തിലെ ഏതെങ്കിലും ഒരു സ്ഥലത്ത് ലഹരി ഉപേക്ഷിച്ച ശേഷം ആവശ്യക്കാരെ വിവരമറിയിക്കും. ആവശ്യക്കാര്‍ അവിടെയെത്തി ശേഖരിക്കും. സംഘത്തിന് ലഹരി കൈമാറിയവര്‍ക്കായി അന്വേഷണം ആരംഭിച്ചു.

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്നലെ വ്യാപക തിരച്ചിലാണ് നടന്നത്. ആദ്യ ദിനത്തിൽ തന്നെ അറസ്റ്റിലായത് 137 പേരാണ്. 104 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കൊച്ചി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്ന് വാണിജ്യ അളവിലാണ് ലഹരി പിടിച്ചത്. അന്തര്‍ സംസ്ഥാന തലത്തിലും നടപടികളുണ്ടാകുമെന്നും അയല്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തുമെന്നും സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു.

'പലപ്പോഴും പ്രധാന കണ്ണികളെ പിടികൂടാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇത്തവണ അത്തരം പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ടുപോകാന്‍ കഴിയും എന്നാണ് പ്രതീക്ഷ. എംഡിഎംഎ പ്രധാനമായും എത്തുന്നത് ബെംഗളൂരുവില്‍ നിന്നാണ്. നിലവില്‍ പിടിച്ചെടുത്ത എംഡിഎംഎ തന്നെ 30 ലക്ഷം രൂപയോളം മാര്‍ക്കറ്റ് വില ഉളളതാണ്' റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു. പൊലീസുകാരുടെ സ്ഥലംമാറ്റം സംബന്ധിച്ച നടപടികള്‍ കഴിയുന്നത്ര വേഗം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Operation Toofan in Kochi; Key links in the gang that constantly supplies drugs to the city arrested

To advertise here,contact us