സ്ഥലം മാറ്റ വിവാദം: പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

അധികാരത്തിന്റെ ഇടനാഴികളില്‍ പവര്‍ ബ്രോക്കര്‍മാരും ദല്ലാളന്മാരും അധികാരം സ്ഥാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

തിരുവനന്തപുരം: സ്ഥലം മാറ്റ വിവാദത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതിയില്ല. തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. അധികാരത്തിന്റെ ഇടനാഴികളില്‍ പവര്‍ ബ്രോക്കര്‍മാരും ദല്ലാളന്മാരും അധികാരം സ്ഥാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ സഭയില്‍ പറഞ്ഞു. സ്ഥലംമാറ്റം പൊതുതാത്പര്യ പ്രകാരമല്ലെന്ന് കണ്ടതുകൊണ്ടാണ് ട്രിബ്യൂണല്‍ സ്റ്റേ ചെയ്തതെന്നും വകുപ്പ് മേധാവിമാരെ ഭീഷണിപ്പെടുത്തി സ്ഥലം മാറ്റ ഉത്തരവിറക്കിയവരുണ്ടെന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. അത്തരക്കാര്‍ക്ക് എതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'മാനദണ്ഡങ്ങള്‍ മറികടന്ന് നടത്തിയ സ്ഥലം മാറ്റങ്ങള്‍ പുന:പരിശോധിക്കണം. സ്ഥാപിത താല്പര്യക്കാരെ അഴിഞ്ഞാടാന്‍ വിട്ടാല്‍ എങ്ങനെ ജന താത്പര്യം സംരക്ഷിക്കപ്പെടും. ഈ രീതി തുടരുമെങ്കില്‍ അധികാരത്തിന്റെ ഇടനാഴികളില്‍ പവര്‍ ബ്രോക്കര്‍മാരും ദല്ലാളന്മാരും അധികാരം സ്ഥാപിച്ച് ആധിപത്യം സ്ഥാപിക്കും. ഇത് വലിയ രീതിയിലുള്ള അഴിമതിക്ക് വഴിയൊരുക്കും. ഈ രീതി തിരുത്തിയെ മതിയാകൂ', പിണറായി വിജയന്‍ പറഞ്ഞു.

ഭരണ മാറ്റത്തിന്റെ പേരില്‍ ന്യായീകരിക്കരുതെന്നും അനീതിക്കെതിരെ ജീവനക്കാര്‍ പ്രക്ഷോഭ രംഗത്താണെന്നും പിണറായി വിജയന്‍ പറഞ്ഞു. കുടുംബശ്രീയില്‍ നോട്ടീസ് പോലും നല്‍കാതെ ജീവനക്കാരെ പിരിച്ചുവിടുന്നുവെന്നും ഇത് മനുഷ്യത്വരഹിതമായ നടപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'സ്ഥലം മാറ്റങ്ങള്‍ പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. സ്ഥലം മാറ്റങ്ങള്‍ റദ്ദാക്കാനുള്ള ആര്‍ജ്ജവം സര്‍ക്കാര്‍ കാണിക്കണം. സ്ഥലം മാറ്റത്തിന് വ്യവസ്ഥാപിത രീതികള്‍ ഉണ്ടായിരുന്നു. പുതിയ സര്‍ക്കാരിന്റെ കാലത്ത് അന്യായമായും ചട്ടവിരുദ്ധമായും സ്ഥലംമാറ്റം നടക്കുന്നു. എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തിയാണ് സ്ഥലം മാറ്റം', പിണറായി വിജയന്‍ പറഞ്ഞു.

ആറ്റിങ്ങല്‍ എംഎല്‍എ വി ജോയ് ആണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. ഗുരുതരമായ സാഹചര്യമാണ് സംജാതമായിരിക്കുന്നതെന്നും അധികാരം ഏറ്റെടുക്കുന്നതിന് മുമ്പ് സ്ഥലം മാറ്റം നടത്തിയത് നാണംകെട്ട പരിപാടിയാണെന്നും വി ജോയ് പറഞ്ഞു. സര്‍ക്കാര്‍ ബന്ധുനിയമനം നടത്തുകയാണ്.

മുനമ്പത്തുകാരേയും ആശ പ്രവര്‍ത്തകരേയും സര്‍ക്കാര്‍ പറ്റിച്ചെന്നും വി ജോയ് പറഞ്ഞു. എന്നാല്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന് മന്ത്രി സണ്ണി ജോസഫ് മറുപടി നല്‍കി. സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയാണ് സ്ഥലം മാറ്റങ്ങള്‍ക്കൊണ്ട് ലക്ഷ്യം വെക്കുന്നത്. ജീവനക്കാര്‍ക്ക് ഏതെങ്കിലും പരാതിയുണ്ടെങ്കില്‍ അനുഭാവപൂര്‍വ്വം പരിഗണിക്കും. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം തീര്‍ത്തും അപ്രസക്തമാണെന്ന് സണ്ണി ജോസഫ് പറഞ്ഞു. 'സ്ഥലംമാറ്റത്തില്‍ കഴിഞ്ഞ സര്‍ക്കാറിനെ മാതൃകയാക്കില്ല. എല്‍ഡിഎഫ് കാലത്ത് വനിതകള്‍ക്കും സര്‍വീസ് സംഘടന നേതാക്കള്‍ക്കും ഒരു പരിഗണനയും ലഭിച്ചിട്ടില്ല. കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് നീതി ലഭിക്കാത്തവര്‍ക്ക് സ്വാഭാവിക നീതി ഉറപ്പുവരുത്തും', സണ്ണി ജോസഫ് പറഞ്ഞു.

Content Highlights: The Opposition's adjournment motion on the transfer controversy was not admitted in the Assembly.

To advertise here,contact us