പിണറായി വിജയനെ പ്രതിയാക്കാന്‍ ബോധപൂര്‍വ്വം കെട്ടിച്ചമച്ച കേസ്; ഇ ഡി റെയ്ഡില്‍ എം വി ഗോവിന്ദന്‍

വീണയ്ക്ക് വേണ്ടി ബേജാറാകേണ്ട കാര്യം സിപിഐഎമ്മിനില്ലെന്നും പിണറായിയെ പ്രതിയാക്കാനുളള ഗൂഢാലോചന നടക്കുന്നതുകൊണ്ടാണ് പാര്‍ട്ടി ഇടപെടുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു

തിരുവനന്തപുരം: സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലടക്കം വിവിധ ഇടങ്ങളില്‍ നടന്ന ഇ ഡി റെയ്ഡില്‍ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പിണറായി വിജയനെ പ്രതിയാക്കാന്‍ ബോധപൂര്‍വ്വമായി കെട്ടിച്ചമച്ച കേസാണിത് എന്നാണ് എം വി ഗോവിന്ദന്‍ പറയുന്നത്. സിപിഐഎം ഇതിനെ ചെറുക്കുമെന്നും ജനകീയ രീതിയില്‍ പ്രതിരോധിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. കോണ്‍ഗ്രസ്- ബിജെപി ഡീലിന്റെ ഭാഗമാണ് റെയ്‌ഡെന്നും ഭരണഘടനാ വിരുദ്ധമായി പിണറായി വിജയനെ തടഞ്ഞുവെച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം.

'റെയ്ഡ് രാഷ്ട്രീയ പകപോക്കലാണ്. പ്രതിപക്ഷത്തുളളവരെ ഇ ഡിയെ ഉപയോഗിച്ച് വേട്ടയാടുകയാണ്. റെയ്ഡ് കൊണ്ടൊന്നും സിപിഐഎമ്മിനെയും പിണറായി വിജയനെയും ദുര്‍ബലപ്പെടുത്താനാകില്ല. ഇ ഡി പിണറായിയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല എന്ന് ചോദിച്ചയാളാണ് പ്രതിപക്ഷ നേതാവ്. ബിജെപിക്കും കോണ്‍ഗ്രസിനും പിണറായിയെ അറസ്റ്റ് ചെയ്യണം എന്ന ആവശ്യമുണ്ടായിരുന്നു. കെജ്രിവാളിനെ ജയിലിലടച്ചത് കോണ്‍ഗ്രസിന്റെ പരാതിയിലാണ്. ആരോപണം കഴമ്പുളളതല്ലെന്ന് പിന്നീട് ഡല്‍ഹി ഹൈക്കോടതി തന്നെ പറഞ്ഞു. ഭാവന ചമയ്ക്കലാണ് ഇഡി നടത്തുന്നത്', എം വി ഗോവിന്ദന്‍ പറഞ്ഞു.

1.72 കോടി വീണാ വിജയന്‍ കൈപ്പറ്റിയത് നിയമാനുസൃതമായാണെന്നും അദ്ദേഹം പറഞ്ഞു. ടാക്‌സ് അടക്കം അടച്ചതാണ്. എല്ലാ അന്വേഷണത്തോടും പൂര്‍ണമായും സഹകരിച്ച ആളാണ് വീണാ വിജയന്‍. പിണറായി വിജയന്‍ വീണയ്ക്ക് ഒരു സഹായവും ചെയ്തിട്ടില്ല എന്ന് ഹൈക്കോടതി തന്നെ കണ്ടെത്തിയിട്ടുണ്ട്. മകളായി പോയതുകൊണ്ട് അച്ഛന്റെ പേരില്‍ കേസെടുക്കാന്‍ കഴിയില്ല. വീണയ്ക്ക് വേണ്ടി ബേജാറാകേണ്ട കാര്യം സിപിഐഎമ്മിനില്ല. പിണറായിയെ പ്രതിയാക്കാനുളള ഗൂഢാലോചന നടക്കുന്നുണ്ട്. അതുകൊണ്ടാണ് പാര്‍ട്ടി ഇടപെടുന്നത്. വലിയ സഹനം അനുഭവിച്ച് നേതാവായി ഉയര്‍ന്നുവന്ന ആളാണ് പിണറായി വിജയന്‍. അടിയന്തരാവസ്ഥ കാലത്ത് ക്രൂരമായ മര്‍ദനം ഏറ്റുവാങ്ങിയ നേതാവാണ്. അദ്ദേഹത്തിനെതിരായ നടപടിയെ സിപിഐഎം ചെറുക്കും', എം വി ഗോവിന്ദന്‍ പറഞ്ഞു.

Content Highlights: Case deliberately fabricated to make Pinarayi Vijayan an accused; MV Govindan in ED raid

To advertise here,contact us