യുഡിഎഫിന്റെ 102 സീറ്റ് വല്ലാത്ത സംഭവമായി എടുക്കേണ്ട, എല്‍ഡിഎഫിന് ഭാവിയില്ലെന്ന് കരുതേണ്ട; പിണറായി വിജയന്‍

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയുടെ പരമാധികാരം അമേരിക്കയുടെ കാൽക്കീഴിൽ വച്ചുവെന്നും പിണറായി വിജയന്‍

തിരുവനന്തപുരം: യുദ്ധസാഹചര്യം വിലക്കയറ്റത്തിന് കാരണമായെന്നും ഇന്ത്യ ഫലപ്രദമായ നിലപാട് സ്വീകരിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇന്ധനവില ദിനംപ്രതി വർധിക്കുകയാണ്. എത്രരൂപയാണ് കൂടുന്നതെന്ന് പറയാനാവാത്ത അവസ്ഥയാണ്. വില പിടിച്ചുനിർത്തുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടെന്നും പിണറായി വിജയൻ വിമർശിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയുടെ പരമാധികാരം അമേരിക്കയുടെ കാൽക്കീഴിൽ വച്ചു. നമ്മെ അമേരിക്ക ഭരിക്കുന്നു, ഇന്ത്യ അമേരിക്കയുടെ സാമന്ത രാഷ്ട്രമല്ല. അവർ പറയുന്നത് അനുസരിക്കാൻ ബാധ്യതയുള്ള രാജ്യമല്ല ഇന്ത്യയെന്നും പിണറായി വിജയൻ പറഞ്ഞു.

അമേരിക്കയുടെ അനുമതി ആവശ്യമില്ല എന്ന് പറയേണ്ടിടത് അങ്ങനെ ഒരു ശബ്ദം കേട്ടില്ല. രാജ്യത്തിന്റെ പരമാധികാരത്തിന്റെ പണയംവയ്ക്കുകയാണ്. സ്വാതന്ത്രസമരത്തിൽ ബിജെപി ഒരു പങ്കും വഹിക്കാത്ത പാർട്ടിയാണ്. ആർഎസ്എസ് ജനനം തന്നെ സ്വാതന്ത്രസമരം മൂർച്ഛിച്ചു നിൽക്കുന്ന സമയത്താണ്. എന്നാൽ സമരത്തിൽ പങ്കെടുക്കരുത് എന്ന നിലപാടായിരുന്നു അവർക്ക്. കോൺഗ്രസ് തുടങ്ങിവച്ച വിധേയത്ത സമീപനം ബിജെപി കൂടുതൽ മൂർച്ചയോടെ കൊണ്ട് പോയെന്നും പിണറായി പറഞ്ഞു.

പെട്രോൾ ഡീസൽ വില വീണ്ടു കൂട്ടി ജനങ്ങളെ കൊള്ളയടിക്കുകയാണ് കേന്ദ്രസർക്കാരെന്ന് കഴിഞ്ഞദിവസം പിണറായി വിജയൻ വിമർശിച്ചിരുന്നു. ബ്രെന്റ് ക്രൂഡ് വില താഴുമ്പോഴും വിലക്കയറ്റം അടിച്ചേൽപ്പിക്കുന്നത് പകൽക്കൊള്ളയാണ്. തെരഞ്ഞെടുപ്പ് കാലത്ത് വിലപിടിച്ച് വച്ച് വോട്ട് കഴിഞ്ഞാൽ ജനങ്ങളുടെ പോക്കറ്റ് കാലിയാക്കുന്ന പതിവ് തട്ടിപ്പ് ബിജെപി ആവർത്തിക്കുകയാണെന്നും പിണറായി വിജയൻ പറഞ്ഞു.

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിലെ ഇടത് പരാജയം അംഗീകരിക്കുന്നുവെന്നും ക്രിയാത്മകമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇടത് മുന്നണി അവസാനിച്ചു എന്ന് ചിലര്‍ കരുതുന്നു. മതിമറന്നുള്ള ആഹ്ലാദപ്രകടനം വലത് ക്യാമ്പില്‍ നിന്ന് ഉണ്ടായി. പരാജയം എല്ലാത്തിനും അവസാനമാണെന്ന് കരുതണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പും നല്‍കി. 102 സീറ്റ് വല്ലാത്ത സംഭവമായി എടുക്കണ്ടെന്നും എല്‍ഡിഎഫിന് ഭാവി ഉണ്ടാകില്ലെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.

എകെ ആന്റണിയുടെ അനുഭവം ഓര്‍ക്കണം. 100 സീറ്റുമായി അധികാരത്തിലെത്തിയ ആളാണ് അദ്ദേഹം. നൂറുവര്‍ഷത്തേക്ക് എല്‍ഡിഎഫ് അധികാരത്തില്‍ എത്തിലെന്ന് കാലേകൂട്ടി പ്രഖ്യാപിച്ചു. പിന്നീട് എന്തുണ്ടായി എന്ന് കേരളത്തിനറിയാം. ജനമാണ് ഒടുവിലത്തെ തീരുമാനം എടുക്കുന്നത്. ജനങ്ങള്‍ക്ക് ഒപ്പമാണ് ഞങ്ങള്‍. എൽഡിഎഫ് ശക്തമായി തിരിച്ച് വരും. നാട് നല്ല തീരുമാനങ്ങളെ പിന്താങ്ങും. മറിച്ചായാല്‍ ശക്തമായി പ്രതിരോധിക്കും. അതാണ് ഞങ്ങളുടെ തീരുമാനമെന്നും പിണറായി വിജയന്‍ കൂട്ടിച്ചേർത്തു.

Content Highlights: Pinarayi Vijayan said fuel prices are increasing every day and criticised the Centre for not taking an effective stand on the issue

To advertise here,contact us