തിരുവനന്തപുരം: 16-ാമത് കേരള നിയമസഭയുടെ സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ന് നടന്ന സ്പീക്കർ തെരഞ്ഞെടുപ്പിൽ 101 വോട്ട് നേടിയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടത്. എൽഡിഎഫ് എ സി മൊയ്തീനേയും എൽഡിഎ ബി ബി ഗോപകുമാറിനെയും സ്പീക്കർ സ്ഥാനത്തേയ്ക്ക് മത്സരിപ്പിച്ചിരുന്നു. എ സി മൊയ്തീന് 35 വോട്ടും ബി ബി ഗോപകുമാറിന് മൂന്ന് വോട്ടും ലഭിച്ചു. ആകെയുള്ള 140 നിയമസഭാ അംഗങ്ങളിൽ 139 പേർ വോട്ട് ചെയ്തു. പ്രോ ടേം സ്പീക്കർ ജി സുധാകരൻ വോട്ട് രേഖപ്പെടുത്തിയില്ല.
സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട തിരുവഞ്ചൂർ രാധാകൃഷ്ണനെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അഭിനന്ദിച്ച് സംസാരിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ നിയമസഭാ പ്രവർത്തന ചരിത്രം ചൂണ്ടിക്കാണിച്ചായിരുന്നു മുഖ്യമന്ത്രി വി ഡി സതീശൻ്റെ അനുമോദന പ്രസംഗം. സുദീർഘമായ പ്രവർത്തന പരിചയമാണ് തിരുവഞ്ചൂർ രാധാകൃഷ്ണനുള്ളതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുമോദന പ്രസംഗത്തിൽ ചൂണ്ടിക്കാണിച്ചു. വിവിധ വകുപ്പുകളുടെ ചുമതല വഹിച്ച അനുഭവ പരിചയവും വൈവിധ്യമാർന്ന അനുഭവ പശ്ചാത്തലമുണ്ട് തിരുവഞ്ചൂർ രാധാകൃഷ്ണന്. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ പരിരക്ഷിക്കും വിധം ആകട്ടെ പ്രവർത്തനമെന്നും അങ്ങനെ ഉണ്ടാകും എന്ന് തങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു. ബാറ്റിംഗ് സൈഡ് നിയമിച്ച അമ്പയറായി സ്പീക്കർ മാറാതിരിക്കട്ടെ തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നും പിണറായി വിജയൻ പ്രതികരിച്ചു. മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും സ്പീക്കറെ അനുമോദിച്ച് പ്രസംഗിച്ചു.
കോൺഗ്രസിൻ്റെ മുതിർന്ന നേതാവായ തിരുഞ്ചൂർ രാധാകൃഷ്ണൻ എട്ടാമത് തവണയാണ് നിയമസഭയിൽ എത്തുന്നത്. കോട്ടയത്ത് നിന്നാണ് ഇത്തവണ തിരുവഞ്ചൂർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. നാല് തവണ അടൂരിൽ നിന്നും നാല് തവണ കോട്ടയത്തും നിന്നും നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട തിരുവഞ്ചൂർ രാധാകൃഷ്ണൻ 1991 മുതൽ നിയമസഭാംഗമാണ്. രണ്ട് തവണ മന്ത്രിയായ തിരുവഞ്ചൂർ രാധാകൃഷ്ണൻ 2011ലെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ഇടക്കാലത്ത് ആഭ്യന്തരമന്ത്രിയായും പ്രവൃത്തിച്ചിരുന്നു. കെപിസിസി അച്ചടക്ക സമിതി ചെയർമാൻ കൂടിയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ.
Thiruvanchur Radhakrishnan has been elected as the new Speaker of the Kerala Legislative Assembly. Known as 'Sabha Nathan', he takes charge as the head of the House in the 16th Kerala Niyamasabha.