നിയമസഭാകക്ഷി നേതാവ്: BJPയിൽ തര്‍ക്കം; നേതൃസ്ഥാനം ആവശ്യപ്പെട്ട് വി മുരളീധരൻ, വിട്ടുകൊടുക്കാതെ രാജീവ് ചന്ദ്രശേഖർ

പരിചയ സമ്പത്ത് ഉയര്‍ത്തിക്കാട്ടിയാണ് വി മുരളീധരനായി ഒരു വിഭാഗം വാദിക്കുന്നത്

തിരുവനന്തപുരം: നിയമസഭാ കക്ഷി നേതാവ് സംബന്ധിച്ച് സംസ്ഥാന ബിജെപിയില്‍ തര്‍ക്കം. കഴക്കൂട്ടത്ത് നിന്നും വിജയിച്ച വി മുരളീധരന്‍ നേതൃസ്ഥാനം ആവശ്യപ്പെട്ടതോടെയാണ് തര്‍ക്കം ഉടലെടുത്തത്. സ്ഥാനം വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കൂടിയായ രാജീവ് ചന്ദ്രശേഖര്‍.

പരിചയ സമ്പത്ത് ഉയര്‍ത്തിക്കാട്ടിയാണ് വി മുരളീധരനായി ഒരു വിഭാഗം വാദിക്കുന്നത്. വി മുരളീധരന്‍ നിയമസഭാ കക്ഷി നേതാവ് ആകും എന്നായിരുന്നു നേരത്തെ പുറത്ത് വന്നത്. അങ്ങനെയാവുമ്പോള്‍ പാര്‍ട്ടിയില്‍ രണ്ട് അധികാര കേന്ദ്രം രൂപപ്പെടുമെന്ന വാദമാണ് ഓദ്യോഗിക പക്ഷം ഉയര്‍ത്തുന്നത്. ഒടുക്കം തീരുമാനം കേന്ദ്രത്തിന് വിട്ടിരിക്കുകയാണ്. നിയമസഭയില്‍ മൂന്ന് എംഎല്‍എമാരാണ് ബിജെപിക്കുള്ളത്.

തെരഞ്ഞെടുപ്പ് ഫലം വന്നശേഷമുള്ള ബിജെപി കോര്‍ കമ്മിറ്റിയില്‍ ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനുമെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം മണ്ഡലം ശ്രദ്ധിച്ചാല്‍ പോരെന്നായിരുന്നു ഇരു നേതാക്കളോടും അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നിര്‍ദേശിച്ചത്. മണ്ഡലങ്ങള്‍ മാറി മാറി മത്സരിക്കുന്നത് തിരിച്ചടിയായെന്നും മണ്ഡലം ശ്രദ്ധിച്ചവര്‍ വിജയിച്ചെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഒദ്യോഗിക പക്ഷത്തിനെതിരെ കെ സുരേന്ദ്രനും വി മുരളീധരനും രംഗത്തെത്തി. സ്ഥാനാര്‍ഥി നിര്‍ണയം ഉള്‍പ്പടെ ഏകപക്ഷീയമായി നടത്തിയെന്നായിരുന്നു വിമര്‍ശനം.

Content Highlights: Argument in kerala BJP Over Legislative Party Leader

To advertise here,contact us