ഗണ്‍മാന്മാരുടെ മര്‍ദ്ദനം: എസ്‌ഐടി അന്വേഷണം തുടങ്ങി; എസ്പി ഷൗക്കത്തലിയും സംഘവും ഇന്ന് ആലപ്പുഴയിൽ

ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് വിവരങ്ങള്‍ തേടും

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ വെച്ച് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്മാര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതില്‍ എസ്‌ഐടി അന്വേഷണം ആരംഭിച്ചു. ആദ്യ അന്വേഷണ സംഘങ്ങള്‍ നല്‍കിയ രണ്ട് റിപ്പോര്‍ട്ടുകളും പരിശോധിച്ചു. ആലപ്പുഴ ക്രൈംബ്രാഞ്ച് എസ് പി ഷൗക്കത്തലിയും സംഘവും ഇന്ന് ആലപ്പുഴയിലെത്തും. മര്‍ദ്ദനമേറ്റ നിയുക്ത എംഎല്‍എ എ ഡി തോമസിന്റെയും അജയ് ജ്യുവല്‍ കുര്യാക്കോസിന്റെയും മൊഴിയെടുക്കും. ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് വിവരങ്ങള്‍ തേടും. 15 ദിവസം കൊണ്ട് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

സംഭവത്തില്‍ പുനരന്വേഷണത്തിനായി കഴിഞ്ഞ ദിവസമാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിലാണ് പുനരന്വേഷണത്തിന് തീരുമാനമായത്. നവകേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ വെച്ച് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദിച്ചത് കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

2023 ഡിസംബറിലുണ്ടായ സംഭവത്തെ രക്ഷാപ്രവര്‍ത്തനമെന്നാണ് പിണറായി വിജയന്‍ വിശേഷിപ്പിച്ചത്. പിന്നീട് കോടതിയുടെ നിര്‍ദേശപ്രകാരം അന്വേഷണം തുടങ്ങിയെങ്കിലും കൃത്യനിര്‍വഹണം മാത്രമാണുണ്ടായതെന്ന വിചിത്ര റിപ്പോര്‍ട്ടാണ് പൊലീസ് സമര്‍പ്പിച്ചത്. എന്നാല്‍, മാധ്യമങ്ങളിലടക്കം വന്ന ദൃശ്യങ്ങള്‍ കണ്ട കോടതി, ഗണ്‍മാന്‍ അനില്‍ കുമാറിനും സുരക്ഷാ ഉദ്യോഗസ്ഥന്‍ സന്ദീപ് എസിനുമെതിരെ പുനരന്വേഷണത്തിന് നിര്‍ദേശിച്ചു. പക്ഷേ, ഒന്നര വര്‍ഷം കഴിഞ്ഞിട്ടും എല്‍ഡിഎഫ് സര്‍ക്കാര്‍ അതിന് തയ്യാറായില്ല. ഇതോടെയാണ് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ആദ്യ ദിവസം നടന്ന മന്ത്രിസഭാ യോഗത്തില്‍ത്തന്നെ എസ്‌ഐടി രൂപീകരിച്ച് പുനരന്വേഷണം നടത്താന്‍ തീരുമാനിച്ചത്.

ആലപ്പുഴ ക്രൈം ബ്രാഞ്ച് എസ്പി ഷൗക്കത്തലി മേല്‍നോട്ടം വഹിക്കുന്ന സംഘത്തിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസാണ്. ഏഴംഗ സംഘം ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം. ഇതിനിടയില്‍ 15 ദിവസമാകുമ്പോള്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശിച്ചു. കേരളത്തിലെ യുവജനങ്ങളുടെ ആത്മാഭിമാനം ഉയര്‍ത്തിയ നടപടിയെന്നാണ് മര്‍ദ്ദനത്തിനിരയായ നിയുക്ത ആലപ്പുഴ എംഎല്‍എ എ ഡി തോമസ് പ്രതികരിച്ചത്.

Content Highlights: SIT has started an investigation into the beating of Youth Congress workers by former Chief Minister Pinarayi Vijayan's gunmen in Alappuzha

To advertise here,contact us