അംബേദ്കറെ വായിക്കാന്‍ വി ഡി സതീശന്‍ അധിക സമയം കണ്ടെത്തണം; വിമര്‍ശിച്ച് അനൂപ് വി ആര്‍

മുന്‍ സത്യപ്രതിജ്ഞകളില്‍ വരാത്ത മേനോന്‍ എന്നത് ഇപ്പോള്‍ എങ്ങനെ വന്നു എന്നും അനൂപ് വി ആർ

കൊച്ചി: സത്യപ്രതിജ്ഞയ്ക്കിടെ മുഖ്യമന്ത്രി വി ഡി സതീശന്‍ പേരിനൊപ്പം മോനോന്‍ എന്ന് ജാതി ചേര്‍ത്തുവായിച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ് വി ആര്‍ അനൂപ്. വി ഡി സതീശന്‍ അംബേദ്ക്കറെ വായിക്കാന്‍ അധികസമയം കണ്ടെത്തണം എന്ന് വി ആര്‍ അനൂപ് വിമര്‍ശിച്ചു. മുന്‍ സത്യപ്രതിജ്ഞകളില്‍ വരാത്ത മേനോന്‍ എന്നത് ഇപ്പോള്‍ എങ്ങനെ വന്നു എന്നും ജാതി ഒരേസമയം സാമൂഹിക മൂലധനവും സാമൂഹിക അധികാരവുമാണെന്നും അനൂപ് വി ആര്‍ ചൂണ്ടിക്കാട്ടി.

'VADASSERY RAVEENDRANATH ANOOP എന്ന ഞാന്‍.. ട്രോള്‍ അല്ല. VADASSERY ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ മാത്രം അല്ല , എന്റേയും കുടുംബപ്പേര് ആണ് ( മലയാളത്തില്‍ വടശ്ശേരി എന്നല്ല , വടാശ്ശേരി എന്നും വായിക്കും ) പക്ഷേ, ഞങ്ങള്‍ മേനോന്‍, നായര്‍ , വര്‍മ്മ ഒന്നും അല്ല. തീയ്യ - ഈഴവ ആണ്(ഇതേ കുടുംബപേരുള്ള മുസ്‌ളീങ്ങളേയും ക്രിസ്ത്യാനികളേയും കണ്ടിട്ടുണ്ട്. അവര്‍ ഈഴവര്‍ മതം മാറിയതാവാനും സാധ്യതയുണ്ട്. കേരളത്തിലെ മുസ്‌ളീങ്ങളിലും, ക്രിസ്ത്യാനികളിലും ഒരു വലിയ വിഭാഗം ഈഴവര്‍ മതം മാറിയവര്‍ ആണല്ലോ) എന്ത്‌കൊണ്ട് ഇപ്പോള്‍ VADASSERY DAMODARA MENON വരുന്നു എന്നാണല്ലോ ചോദ്യം. അത് അദ്ദേഹത്തിന്റെ പേരിന്റെ Expansion ആണ് എന്നതാണ് ഒരു വാദം. എന്നാല്‍ എന്ത് കൊണ്ട് അദ്ദേഹത്തിന്റെ മുന്‍ സത്യപ്രതിജ്ഞകളില്‍ വരാത്ത MENON ഇപ്പോള്‍ എങ്ങനെ വന്നു എന്നതാണ് ചോദ്യം. ജാതി ഒരേ സമയം ഒരു സാമൂഹിക മൂലധനവും സാമൂഹിക അധികാരവും ആണ്. ഏതാണ്ട് ഒരു വര്‍ഷം മുന്‍പ് ഇന്നത്തെ മുഖ്യമന്ത്രി , അന്നത്തെ പ്രതിപക്ഷ നേതാവിനൊടൊപ്പം അന്തരിച്ച ചിന്തകന്‍ കെകെ കൊച്ചിനെ സന്ദര്‍ശിച്ചപ്പോള്‍ , അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഓര്‍ത്ത് പോവുന്നു ' അംബേദ്കറെ അധികം വായിക്കാന്‍ കഴിഞ്ഞിട്ടില്ല' ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ തിരക്കുകള്‍ക്കിടയിലും, വായനക്ക് വലിയ സമയം കണ്ടെത്തുന്ന അങ്ങ് അംബേദ്കറെ വായിക്കാന്‍ അധിക സമയം കണ്ടെത്തണം എന്ന് മാത്രമാണ് ഈ സന്ദര്‍ഭത്തില്‍ പറയാനുള്ളത്', അനൂപ് വി ആര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കോണ്‍ഗ്രസ് നേതാവ് ജോന്റോ ജോണും വി ഡി സതീശനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. സോ കോള്‍ഡ് അപ്പര്‍ കാസ്റ്റുകാര്‍ക്ക് മാത്രമാണ് ജാതിവാലുകളുടെ പ്രിവിലേജ് എന്നും ഈ പ്രിവിലേജ് അനുഭവിക്കുന്നവര്‍ മാത്രമാണ് ജാതിവാലുകള്‍ ഉപയോഗിക്കുന്നതെന്നുമായിരുന്നു ജിന്റോയുടെ പ്രതികരണം. കോണ്‍ഗ്രസിന്റെ സെന്‍ട്രല്‍ ലെഫ്റ്റ് ഐഡിയോളജി പ്രകാരംജാതിവാലുകള്‍ അധികഭാരമാണെന്നും ജിന്റോ പറഞ്ഞിരുന്നു.

'വി ഡി സതീശന്റെ മതേതരത്വത്തെ ഒരിക്കലും സംശയിക്കേണ്ടതില്ല. കാര്യമറിയാതെ കയ്യടിക്കുന്ന ആളുകളോട് പൊളിറ്റിക്കല്‍ പൊസിഷന്‍ പറയുകയാണ് ഞാന്‍ ചെയ്തത്. കോണ്‍ഗ്രസിന്റെ സെന്‍ട്രല്‍ ലെഫ്റ്റ് ഐഡിയോളജി പ്രകാരം ജാതിവാലുകള്‍ അധികഭാരമാണ്. ഏതെങ്കിലും സമുദായ നേതാക്കളോട് മറുപടി പറയാന്‍ വേണ്ടി ജാതിവാലുകള്‍ ഉപയോഗിക്കേണ്ട സാഹചര്യം വി ഡി സതീശന് ഇല്ല', എന്നും ജിന്റോ ചൂണ്ടിക്കാട്ടി.

ജാതി വാലുകള്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ല എന്ന് ന്യായീകരിക്കുന്നത് രഞ്ജിത്തിന്റെ സിനിമകളിലെ പൊളിറ്റിക്കല്‍ ഇന്‍കറക്ട്‌നെസ് ആഘോഷമാക്കുന്നത് പോലെയാണ്. ജാതി വാലുകളുടെ പ്രിവിലേജ് സൊ കോള്‍ഡ് അപ്പര്‍ കാസ്റ്റുകള്‍ക്ക് മാത്രമാണ്. പ്രിവിലേജ് ഉള്ളവര്‍ മാത്രമാണ് ജാതിവാലുകള്‍ ഉപയോഗിക്കുന്നത്. ഈ പ്രിവിലേജ് ഇല്ലാത്തവരാണ് മഹാഭൂരിപക്ഷവും എന്നായിരുന്നു ജിന്റോയുടെ പ്രതികരണം.

Content Highlights: V R Anoop Against V D Satheesan Over Menon Controversy

To advertise here,contact us