ഷിയാസ് കരീമിന് കുരുക്കായി ഓഡിയോ ക്ലിപ്പ്; ജീവിതാവസാനം വരെ നോക്കാമെന്ന് വാഗ്ദാനം

65 ലക്ഷം രൂപ തിരികെ ആവശ്യപ്പെട്ടപ്പോൾ നഗ്നചിത്രങ്ങൾ പോൺ സൈറ്റിന് നൽകുമെന്ന് പറഞ്ഞ് ഷിയാസ് ഭീഷണിപ്പെടുത്തിയെന്നായിരുന്നു പ്രവാസി വ്യവസായിയായ യുവതിയുടെ പരാതി.

കൊച്ചി: പ്രണയം നടിച്ച് 65 ലക്ഷം തട്ടിയെന്ന കേസിൽ ബിഗ് ബോസ് താരം ഷിയാസ് കരീമിന് കുരുക്കായി ഓഡിയോ ക്ലിപ്പ്. ജിമ്മിന്റെ നവീകരണത്തിന് വേണ്ടി പരാതിക്കാരിയോട് ഷിയാസ് പണം ആവശ്യപ്പെടുന്നതാണ് ഓഡിയോ ക്ലിപ്പിലുള്ളത്. ബാങ്ക് അക്കൗണ്ട് വഴിയല്ലാതെ പണമായിത്തന്നെ നൽകണമെന്നും ഷിയാസ് ആവശ്യപ്പെടുന്നുണ്ട്. പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്ത കേസ് കോഴിക്കോട് ചേവായൂർ പൊലീസിന് കൈമാറി.

ഷിയാസ് കരീമും പരാതിക്കാരിയും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഓഡിയോ ക്ലിപ്പ്. ജിമ്മിന്റെ നവീകരണത്തിന് വേണ്ടി പലപ്പോഴായി പണം ആവശ്യപ്പെട്ട ഷിയാസ് ചില നിയമപ്രശ്നങ്ങൾ ഒഴിവാക്കാൻ ബാങ്ക് അക്കൗണ്ട് വഴിയല്ലാതെ നേരിട്ട് പണമായി നൽകണമെന്നും ആവശ്യപ്പെടുന്നുണ്ട്. പരാതിക്കാരിയെ ജീവിതാവസാനം വരെ നോക്കാമെന്ന് ഷിയാസ് വാഗ്ദാനം നൽകുന്നതും ഓഡിയോ ക്ലിപ്പിലുണ്ട്.

65 ലക്ഷം രൂപ തിരികെ ആവശ്യപ്പെട്ടപ്പോൾ നഗ്നചിത്രങ്ങൾ പോൺ സൈറ്റിന് നൽകുമെന്ന് പറഞ്ഞ് ഷിയാസ് ഭീഷണിപ്പെടുത്തിയെന്നായിരുന്നു പ്രവാസി വ്യവസായിയായ യുവതിയുടെ പരാതി. ഇതിൽ സ്ത്രീത്വത്തെ അപമാനിക്കുക, സാമ്പത്തിക വഞ്ചന, ഭീഷണിപ്പെടുത്തുക എന്നീ വകുപ്പുകൾ ചുമത്തിയാണ് പാലാരിവട്ടം പൊലീസ് കേസ് എടുത്തത്. സംഭവസ്ഥലം കോഴിക്കോട് ആയതിനാൽ ചേവായൂർ പൊലീസിന് കേസ് കൈമാറിയിട്ടുണ്ട്. ചേവായൂർ പൊലീസ് ആകും ഷിയാസിന്റെ ചോദ്യം ചെയ്യൽ അടക്കമുള്ള തുടർനടപടികളിലേക്ക് കടക്കുക.

Content Highlights: Audio clip tightens the case against Bigg Boss star Shiyas Kareem

To advertise here,contact us