നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന സംശയം; വീടിന് സമീപത്തുനിന്ന് 2 മൃതദേഹങ്ങൾ കണ്ടെത്തി

മേരിക്കുട്ടിയുടെ ഇളയ മകന്‍ സജിക്കായുളള തിരച്ചില്‍ പൊലീസ് ശക്തമാക്കി

നെടുങ്കണ്ടം: നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന സംശയം ബലപ്പെടുന്നു. വീടിന് സമീപത്തുനിന്ന് കുഴിച്ചിട്ട നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി.ഒരു പുരുഷന്റെയും സ്ത്രീയുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഫോറന്‍സിക് സംഘം പരിശോധന നടത്തുകയാണ്. മൃതദേഹങ്ങള്‍ മേരിക്കുട്ടിയുടെയും(70) മകന്‍ റെജിയുടേയും (45) ആണ് എന്നാണ് പ്രാഥമിക നിഗമനം. മേരിക്കുട്ടിയുടെ ഇളയ മകന്‍ സജിക്കായുളള തിരച്ചില്‍ പൊലീസ് ശക്തമാക്കി.

കാണാതായ മേരിയുടെ മകള്‍ ഇന്നലെയാണ് പൊലീസില്‍ പരാതി നല്‍കിയത്. പ്രതിയെന്ന് സംശയിക്കുന്ന സജിക്കൊപ്പമാണ് ഇരുവരും താമസിച്ചിരുന്നത്. മാതാവിനെയും സഹോദരനെയും കുറിച്ചുളള വിവരങ്ങള്‍ തേടിയെങ്കിലും കൃത്യമായ മറുപടി സജി നല്‍കിയിരുന്നില്ല. ഇതേത്തുടര്‍ന്നാണ് മേരിയുടെ മകള്‍ പൊലീസില്‍ പരാതി നല്‍കിയത്. ഇരുവരെയും കാണാതായപ്പോള്‍ സജിയോട് നാട്ടുകാരും വിവരം തിരക്കിയിരുന്നു.

എന്നാല്‍ പരസ്പര വിരുദ്ധമായ മറുപടികളാണ് സജി നല്‍കിയത്. ഇതോടെ സംശയം തോന്നിയ നാട്ടുകാര്‍ മേരിക്കുട്ടിയുടെ മകളെ വിവരമറിയിക്കുകയായിരുന്നു. സജിയെ കാണാനില്ലെന്നും കണ്ടുകിട്ടുന്നവര്‍ പൊലീസിനെ വിവരമറിയിക്കണമെന്നും ഇടുക്കി എസ്പി അറിയിച്ചു. കുടുംബ തര്‍ക്കമാണോ കൊലപാതകത്തിന് പിന്നില്‍ എന്നതുള്‍പ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്.

Content Highlights: Two bodies found in a pit near a house in Nedumkandam

To advertise here,contact us