കോണ്‍ഗ്രസിലെ മുഖ്യമന്ത്രിപ്പോര്; ചര്‍ച്ചകള്‍ പരിധി വിട്ടുവെന്ന് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍

സമൂഹ മാധ്യമങ്ങളിൽ നേതാക്കളെ അധിക്ഷേപിച്ച സംഭവം നേതാക്കള്‍ കെപിസിസി യോഗത്തില്‍ ഉന്നയിച്ചിരുന്നു

തിരുവനന്തപുരം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ പരിധി വിട്ടുവെന്ന് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍. സമൂഹ മാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കാന്‍ കെപിസിസിക്ക് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി ചര്‍ച്ചകളില്‍ ഘടക കക്ഷികള്‍ അതൃപ്തി പ്രകടിപ്പിച്ചതോടെയാണ് ഹൈക്കമാന്‍ഡ് ഇടപെട്ടത്. സമൂഹ്യ മാധ്യമങ്ങളില്‍ നേതാക്കളെ അധിക്ഷേപിച്ച സംഭവം നേതാക്കള്‍ കെപിസിസി യോഗത്തില്‍ ഉന്നയിച്ചിരുന്നു. വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ഗൂഢാലോചന നടന്നതായാണ് ആരോപണം.

വിമല ബിനുവിനെതിരെ നടപടി വേണമെന്ന് കെപിസിസി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ദീപ്തി മേരീ വര്‍ഗീസ്, എം ആര്‍ അഭിലാഷ്, മണക്കാട് സുരേഷ് എന്നിവരാണ് ഇക്കാര്യം ഉന്നയിച്ചത്. ശക്തമായ നടപടി ഉണ്ടാകുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി പറഞ്ഞു. 'ഇലക്ഷന്‍ 2026 വിഡിഎസ്' വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ചാറ്റുകളില്‍ അന്വേഷണം നടത്തുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അറിയിച്ചു. നേതാക്കള്‍ക്ക് എതിരെയുളള അധിക്ഷേപത്തില്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. എഐസിസി സെക്രട്ടറി റോജി എം ജോണിനെ അധിക്ഷേപിച്ചുളള കുറിപ്പും വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഉണ്ടായിരുന്നു. പ്രവര്‍ത്തകസമിതി അംഗം കെ സുധാകരനെ അധിക്ഷേപിച്ചുളള കുറിപ്പും ഉണ്ടായിരുന്നു.

 'ഇലക്ഷന്‍ 2026 വിഡിഎസ്' എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് മറ്റ് കോൺഗ്രസ് നേതാക്കളെ അധിക്ഷേപിക്കാൻ ആഹ്വാനമുണ്ടായത്. വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെയായിരുന്നു കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉടലെടുത്തത്. മുഹമ്മദ് ഷിയാസായിരുന്നു ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. ആദ്യഘട്ടത്തില്‍ ആരോഗ്യപരമായ ചര്‍ച്ചകളായിരുന്നു എങ്കില്‍ അത് പിന്നീട് നേതാക്കളെ അധിക്ഷേപിക്കുന്ന തലത്തിലേക്ക് മാറി. നേതാക്കളെ അധിക്ഷേപിക്കുന്നു എന്ന് കാണിച്ച് കെപിസിസി തന്നെ പരാതിയുമായി പൊലീസിനെ സമീപിച്ചു. തങ്ങളുടെ നേതാക്കളെ വ്യാജ അക്കൗണ്ടുകളിലൂടെ അപമാനിക്കുന്നു എന്നായിരുന്നു കെപിസിസി നല്‍കിയ പരാതി. ഇതില്‍ പൊലീസ് അന്വേഷണം നടക്കുകയാണ്. ഇതിനിടയിലാണ് തെരഞ്ഞെടുപ്പിന് വേണ്ടി രൂപീകരിച്ചു എന്ന് സൂചിപ്പിക്കുന്ന ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ എതിരാളികള്‍ക്കെതിരെ അധിക്ഷേപം ചൊരിയാനുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്നത്. കെ സി വേണുഗോപാലിനെതിരെ പ്രചാരണം നടത്തണമെന്നുള്ള നിര്‍ദേശമാണ് പ്രധാനമായും ഈ ഗ്രൂപ്പില്‍ നല്‍കിയിരിക്കുന്നത്.

ഈ ഗ്രൂപ്പില്‍ കെ സി വേണുഗോപാലിനെ പിന്തുണച്ചുകൊണ്ട് റോജി എം ജോണ്‍ പങ്കുവെച്ച ഫേസ്ബുക്ക് പങ്കുവെച്ചിരിക്കുന്നത് കാണാം. റോജി എം ജോണിന്റെ കമന്റ് ബോക്‌സില്‍ ഏറ്റവും രൂക്ഷമായ അധിക്ഷേപം ചൊരിയണമെന്ന നിര്‍ദേശം ഈ ഗ്രൂപ്പില്‍ നല്‍കിയിരിക്കുന്നതുകാണാം. ഈ സന്ദേശം പങ്കുവെച്ച ശേഷമാണ് റോജി എം ജോണിന്റെ കമന്റ് ബോക്‌സില്‍ അധിക്ഷേപം ഉയര്‍ന്നതെന്ന് വ്യക്തമാണ്. ഒരു പ്രധാന നേതാവിന് വേണ്ടി പിആര്‍ വര്‍ക്ക് നടത്തുന്ന ചിലര്‍ ഈ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗങ്ങളാണെന്നാണ് വിവരം. ചില നേതാക്കളുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളും വിശ്വസ്തരും അടക്കം ഈ ഗ്രൂപ്പില്‍ ഉണ്ട്.

Content Highlights: Chief Minister fight in Congress; High Command assesses its gone beyond limits

To advertise here,contact us