തൃശൂര്‍: മുണ്ടത്തിക്കോട് ദുരന്തത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ഗുരുതരമായി പൊളളലേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഉണ്ണികൃഷ്ണനാണ് മരിച്ചത്. എടപ്പാള്‍ സ്വദേശിയായ ഉണ്ണികൃഷ്ണന് അറുപത് ശതമാനത്തോളം പൊളളലേറ്റിരുന്നു. ഇതോടെ മുണ്ടത്തിക്കോട് അപകടത്തില്‍ മരിച്ചവരുടെ എണ്ണം പതിനാറായി.
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവമ്പാടി വെടിക്കെട്ട് ലൈസന്‍സി സതീശൻ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ശരീരത്തില്‍ നൂറ് ശതമാനവും പൊള്ളലേറ്റ നിലയില്‍ തൃശൂർ മെഡിക്കല്‍ കോളേജ് ആശുപത്രി ഐസിയുവില്‍ ചികിത്സയിലായിരുന്നു സതീശൻ.
അതേസമയം, മുണ്ടത്തിക്കോട് ദുരന്തത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍ വ്യക്തമാക്കി. ഒരാഴ്ചയ്ക്കുള്ളില്‍ അപകട കാരണം വ്യക്തമാകുമെന്നും ഡിജിപി പറഞ്ഞു. ഏപ്രില്‍ 21ന് മൂന്നുമണിയോടെയാണ് തൃശൂര്‍ പൂരത്തിന്റെ ഭാഗമായി സാമ്പിള്‍ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനും വേണ്ടിയുളള ഒരുക്കങ്ങള്‍ നടന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് പുരയില്‍ സ്‌ഫോടനമുണ്ടായത്. രണ്ട് വെടിക്കെട്ടിനും വേണ്ടി കരുതിവെച്ചിരുന്ന കരിമരുന്ന് വെടിക്കെട്ട് പുരയിലുണ്ടായിരുന്നു. അപകടത്തില്‍ അന്ന് തന്നെ 13 പേര്‍ കൊല്ലപ്പെട്ടു. വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന പ്രവീണും തിരുവമ്പാടി ലൈസന്‍സി സതീശനും ഉണ്ണികൃഷ്ണനും കൂടി മരിച്ചതോടെ മരണസംഖ്യ 16 ആയി ഉയർന്നു.
Content Highlights: Mundathikode accident; One more person dies while undergoing treatment