കൊല്ലത്ത് കള്ളനെ പേടിച്ച് പാഠപുസ്തകത്തില്‍ ഒളിപ്പിച്ച 6 പവന്‍ സ്വര്‍ണാഭരണങ്ങള്‍ ആക്രിക്കടയിലെത്തി

തിരച്ചിലിനിടെ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികള്‍ക്ക് സൂര്യതാപമേല്‍ക്കുകയും ചെയ്തു.

ചവറ: കള്ളനെ പേടിച്ച് പാഠപുസ്തകത്തില്‍ ഒളിപ്പിച്ച 6 പവന്‍ സ്വര്‍ണാഭരണങ്ങള്‍ ആക്രിക്കടയിലെത്തിയെങ്കിലും തിരികെ ലഭിച്ചു. നാല് ഗ്രാം കുറഞ്ഞാണ് ലഭിച്ചത്.

മൂന്ന് ദിവസം കഴിഞ്ഞാണ് സ്വര്‍ണം നഷ്ടമായ വിവരം വീട്ടുകാര്‍ അറിഞ്ഞത്. ഉടന്‍ തന്നെ ആക്രിക്കടയിലെത്തി തൊഴിലാളികള്‍ക്കൊപ്പം നടത്തിയ തിരച്ചിലിലാണ് നാല് ഗ്രാം ഒഴികെയുള്ള ആഭരണങ്ങള്‍ കണ്ടെത്തിയത്. തിരച്ചിലിനിടെ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികള്‍ക്ക് സൂര്യതാപമേല്‍ക്കുകയും ചെയ്തു.

തേവലക്കര പാലയ്ക്കല്‍ വടക്ക് മണ്ണാന്റെ വടക്കേതില്‍(കൈതപ്പുഴ) ഉമ്മര്‍കുട്ടിയാണ് 21ന് വൈകിട്ട് കുന്നേല്‍ ജംഗ്ഷനില്‍ എ നിസാറിന്റെ എഎന്‍ ട്രേഡേഴ്‌സ് ആക്രിക്കടയില്‍ വീട്ടിലെ പഴയ സാധനങ്ങളും പുസ്തകവും ഉള്‍പ്പെടെ പെട്ടി ഓട്ടോയില്‍ എത്തിച്ചു വിറ്റത്.

കഴിഞ്ഞ 23ന് രാവിലെ വീട്ടുകാര്‍ സ്വര്‍ണം അന്വേഷിച്ചപ്പോഴാണ് ആക്രിക്കടയിലെത്തിച്ച കൂട്ടത്തിലെ പുസ്തകത്തില്‍ ഒളിപ്പിച്ച ആഭരണപ്പെട്ടിയിലാണ് ഇതുള്ളതെന്ന് മനസിലായത്. അപ്പോള്‍ തന്നെ കടയില്‍ അറിയിച്ചെങ്കിലും അപ്പോഴേക്കും പുസ്തകം ഉള്‍പ്പെടെ സാധനങ്ങള്‍ മറ്റ് ആക്രികള്‍ക്കൊപ്പം മാറ്റിയിരുന്നു.

തുടര്‍ന്ന് വീട്ടുകാരും അഞ്ച് തൊഴിലാളികളും ആക്രിക്കൂമ്പാരത്തില്‍ വൈകിട്ട് വരെ നടത്തിയ തിരച്ചിലില്‍ പെട്ടിയില്‍ നിന്നു പുറത്തുവീണ കമ്മല്‍, വള, മോതിരം എന്നിവ ലഭിച്ചു. 24ന് വീണ്ടും തിരച്ചില്‍ നടത്തിയപ്പോള്‍ പെട്ടിക്കുള്ളിലുള്ള നിലയില്‍ മാലയും കണ്ടെത്തി. എന്നാല്‍ നാല് ഗ്രാം ആഭരണം കണ്ടെത്താനായില്ല. കണ്ടെടുത്ത സ്വര്‍ണം കടയുമ നിസാര്‍ തെക്കുംഭാഗം പൊലീസ് സ്റ്റേഷനില്‍ വച്ച് ഉമ്മര്‍കുട്ടിയുടെ ഭാര്യ എം എസ് അനിതയ്ക്ക് കൈമാറി.

Content Highlights:

To advertise here,contact us