മുണ്ടക്കൈ-ചൂരൽമല പുനരധിവാസം; തൃക്കൈപ്പറ്റയിൽ മുസ്‌ലിം ലീഗ് നിർമ്മിച്ച 51 വീടുകളിൽ ഇന്ന് മുതൽ ഉടമസ്ഥരെത്തും

മൂന്ന് കിടപ്പുമുറികളുള്ള 1050 ചതുരശ്ര വീടുകളാണ് ലീഗ് നല്‍കുന്നത്

കല്‍പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നുകൊണ്ട് മുസ്‌ലിം ലീഗ് ഒരുക്കിയ സ്‌നേഹ ഭവനങ്ങളിലേക്ക് ഇന്ന് മുതല്‍ ഗുണഭോക്താക്കള്‍ എത്തും. മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റയില്‍ മുസ്‌ലിം ലീഗ് നിര്‍മ്മിച്ച 51 വീടുകളിലേക്ക് ഇന്നുമുതല്‍ 30 വരെയുള്ള തീയതികളിലാണ് താമസം ആരംഭിക്കുന്നത്.

ഗുണഭോക്താക്കളുടെ സ്വകാര്യത മാനിച്ച് തൃക്കൈപ്പറ്റയിലെ പദ്ധതിപ്രദേശത്തേക്ക് പൊതുജനങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് പുനരധിവാസ പദ്ധതിക്കായി രൂപീകരിച്ച ഉപസമിതി അംഗവും മുസ്ലിം ലീഗ് വയനാട് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ ടി മുഹമ്മദ് നേരത്തെ അറിയിച്ചിരുന്നു.

വിദ്യാര്‍ത്ഥികളുടെ പരീക്ഷകള്‍, പൊതുതെരഞ്ഞെടുപ്പ് തുടങ്ങിയ കാരണങ്ങളാല്‍ കയറിത്താമസിക്കാന്‍ ഈ സമയമാണ് അതിജീവിതര്‍ തെരഞ്ഞെടുത്തത്. അവരുടെ ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുക്കുന്ന ചടങ്ങിന്റെ സ്വകാര്യത പ്രധാനപ്പെട്ടതാണ്. കയറിത്താമസിക്കല്‍ ചടങ്ങുകള്‍ നടക്കുന്ന സമയം അനിയന്ത്രിതമായുണ്ടായേക്കാവുന്ന ജനത്തിരക്ക് പരിപാടിയുടെ മാറ്റിനെ ദോഷകരമായി ബാധിക്കും. അതിനാല്‍ പ്രവര്‍ത്തകരും പൊതുജനങ്ങളും സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

മൂന്ന് കിടപ്പുമുറികളുള്ള 1050 ചതുരശ്ര വീടുകളാണ് ലീഗ് നല്‍കുന്നത്. വീടുകള്‍ക്കൊപ്പം ഫര്‍ണിച്ചറും നല്‍കിയിരുന്നു. കമ്യൂണിറ്റി ഹാള്‍,പാര്‍ക്ക് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്.

Content Highlights: muslim league housing project for mundakkai housewarming today

To advertise here,contact us