ചെങ്ങന്നൂരിലെ യേശുദാസിന്റെ മരണം:'2വർഷം മുമ്പേ കൊലപ്പെടുത്താൻ പദ്ധതിയിട്ടെന്ന് സംശയം';ആരോപണം കടുപ്പിച്ച് മരുമകൾ

മരിച്ച് അടുത്ത ദിവസം തന്നെ സംസ്കാരം നടത്താൻ ധൃതി കാണിച്ചുവെന്ന് ബന്ധു ശോശാമ്മ

ആലപ്പുഴ: ചെങ്ങറയിലെ വയോധികന്‍ യേശുദാസിന്റെ മരണത്തില്‍ കുടൂതല്‍ ദുരൂഹത ആരോപിച്ച് മരുമകള്‍ ലീന. കൊലപ്പെടുത്താന്‍ രണ്ടുവര്‍ഷം മുന്‍പേ പദ്ധതിയിട്ടതായി സംശയമുണ്ടെന്ന് ലീന പറഞ്ഞു. മരുന്നുകള്‍ക്ക് ഡോസ് കൂട്ടി നല്‍കിയതായോ സ്ലോ പോയിസണ്‍ നല്‍കിയതായോ സംശയിക്കുന്നുവെന്നും അവര്‍ പറഞ്ഞു. സഹോദരന്‍ ഗബ്രിയേലിനെതിരെ കടുത്ത ആരോപണങ്ങളാണ് ലീന ഉന്നയിച്ചത്. മകളും മരുമകളായ താനും വിദേശത്തായതിനാല്‍ ഹോം നേഴ്‌സിനെ വെച്ചെന്നും എന്നാല്‍ ഏജന്‍സി മുഖേന മറ്റൊരു ഹോം നേഴ്‌സിനെ യേശുദാസിന്റെ സഹോദരന്‍ ഗബ്രിയേല്‍ ജോലിക്ക് കയറ്റിയെന്നും ലീന ആരോപിച്ചു.

'ഹോം നേഴ്‌സിന്റെ പെരുമാറ്റങ്ങള്‍ സംശയം ജനിപ്പിക്കുന്നതായിരുന്നു. മരണത്തിന് ആഴ്ചകള്‍ക്ക് മുമ്പ് സ്വത്തുക്കള്‍ പലതും കൈവശപ്പെടുത്തി. മരിച്ചതിനുശേഷം ആശുപത്രിയെ പോലും തെറ്റിദ്ധരിപ്പിച്ചു', ലീന പറഞ്ഞു. മരണം സംഭവിച്ച് അടുത്ത ദിവസം തന്നെ അടക്കം ചെയ്യാന്‍ ധൃതി കാണിച്ചുവെന്ന് ബന്ധു ശോശാമ്മയും കൂട്ടിച്ചേര്‍ത്തു. മക്കളും മരുമക്കളും എത്തുന്നതിനു മുന്‍പേ അടക്കം നടത്താന്‍ ആലോചിച്ചെന്നും ശോശാമ്മ പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് യേശുദാസിന്‍റെ മൃതദേഹം ശവക്കല്ലറയില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. മാര്‍ച്ച് 20നായിരുന്നു യേശുദാസിന്റെ മരണം. ആന്തരിക അവയവങ്ങളുടെ വിദഗ്ധ പരിശോധനയ്ക്ക് ശേഷം മാത്രമേ മരണ കാരണം വ്യക്തമാകൂ. മരണത്തില്‍ ദുരൂഹതയുണ്ടെന്ന ലീനയുടെ പരാതിയിലാണ് യേശുദാസിന്റെ കല്ലറ തുറന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്.

ഗബ്രിയേല്‍ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നും ഇവര്‍ ആരോപിച്ചിരുന്നു. യേശുദാസന്റെ പേരിലുള്ള സ്വത്ത് സഹോദരന്റെ പേരിലാക്കി ആധാരം രജിസ്റ്റര്‍ചെയ്ത് 90 ദിവസത്തിനിടെയാണ് മരണം സംഭവിച്ചതെന്നാണ് ലീനയുടെ ആരോപണം. മരണത്തിന് പിന്നാലെ സഹോദരന്‍ തങ്ങളെ വീട്ടില്‍നിന്ന് പുറത്താക്കിയെന്നും ഒരു ആധാരത്തില്‍ വീട്ടുജോലിക്കാരിയാണ് സാക്ഷിയായി ഒപ്പിട്ടിട്ടുള്ളതെന്നും ഇവര്‍ പറയുന്നു. മരണസമയത്ത് യേശുദാസന്‍ ഛര്‍ദിച്ച് അവശനിലയിലായിരുന്നുവെന്നും ശരീരം കടുംനീല നിറത്തിലായിരുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു. മാത്രമല്ല, യേശുദാസനെ ആശുപത്രിയില്‍ കൊണ്ടുപോയതൊന്നും തന്നെയോ വിദേശത്തുള്ള മകളെയോ മറ്റുബന്ധുക്കളെയോ അറിയിച്ചില്ലെന്നും ലീന പറഞ്ഞു.

വീട്ടുജോലിക്കാരി ഉണ്ടാക്കിനല്‍കിയ കേക്ക് കഴിച്ചതിന് ശേഷമാണ് യേശുദാസന്‍ അവശനിലയിലായതെന്നാണ് മരുമകളുടെ ആരോപണം. വിഷം ഉള്ളില്‍ച്ചെന്നാണ് മരണം സംഭവിച്ചതെന്ന് സംശയമുണ്ടെന്നും ഇവര്‍ പറയുന്നു. യേശുദാസിന് ഒരു മകനും ഒരു മകളുമാണുള്ളത്. മകന്‍ 2017-ല്‍ മരിച്ചിരുന്നു. മകള്‍ യുകെയിലാണ്. പിതാവിന്റെ മരണത്തില്‍ യുകെയിലുള്ള മകള്‍ക്കും പരാതിയുണ്ടെന്നാണ് മരുമകളായ ലീന മാധ്യമങ്ങളോട് പറഞ്ഞത്. തുടര്‍ന്നാണ് ചെങ്ങന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയതെന്നും ഇവര്‍ വ്യക്തമാക്കി.

Content Highlights: Chengannur Yesudas death daughter in law Leena against brother

To advertise here,contact us