കൊല്ലത്ത് ​ഗാനമേളക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ചു: പരാതിയില്ലാത്തതിനാൽ കേസെടുക്കാതെ പൊലീസ്

മർദ്ദന ദൃശ്യം സമൂഹ മാധ്യമത്തിൽ പ്രചരിച്ചതോടെ വ്യാപക രോഷമാണ് ഉയരുന്നത്

കൊല്ലം: കൊല്ലം ആശ്രമത്ത് ക്ഷേത്രോത്സവത്തിലെ ഗാനമേളക്കിടെ മദ്യപിച്ച് നൃത്തം ചെയ്തയാൾക്ക് മർദ്ദനം. തിരുവനന്തപുരം ആറ്റുകാൽ സ്വദേശിയായ 57 കാരൻ ബാലചന്ദ്രനെയാണ് പ്ലാസ്റ്റിക് കസേര കൊണ്ട് ഒരാൾ ആക്രമിച്ചത്. ആക്രിപെറുക്കി വിൽപനക്കാരനാണ് ബാലചന്ദ്രൻ. പരാതി ഇല്ലാത്തതിനാൽ പൊലീസ് കേസ് എടുത്തിട്ടില്ല. ആശ്രമത്തെ ക്ഷേത്രോത്സവത്തിൽ ഗാനമേള നടക്കുകയായിരുന്നു. കാണികൾക്ക് ഇടയിലൂടെ ഗാനമേളയിലെ പാട്ടിന് നൃത്തം ചെയ്ത് ബാലചന്ദ്രൻ മുന്നോട്ട് കയറി. മദ്യലഹരിയിൽ ആയിരുന്നു 57 കാരനായ ബാലചന്ദ്രൻ.

സ്‌റ്റേജിന് മുന്നിലേക്ക് എത്തിയ വ്യക്തി പ്ലാസ്റ്റിക് കസേര കൊണ്ട് ബാലചന്ദ്രനെ അടിച്ചു. മർദ്ദനത്തിൽ മുഖത്തിന് പരിക്കേറ്റു. കൊല്ലം നഗരത്തിൽ ആക്രിപെറുക്കി വിറ്റ് കഴിയുന്ന ബാലചന്ദ്രൻ റോഡ് അരികിലാണ് കിടക്കുന്നത്. മർദ്ദന ദൃശ്യം സമൂഹ മാധ്യമത്തിൽ പ്രചരിച്ചതോടെ വ്യാപക രോഷമാണ് ഉയരുന്നത്. മദ്യപിച്ച് നൃത്തം ചെയ്തയാളെ പിടിച്ചു മാറ്റുന്നതിന് പകരം കസേര കൊണ്ട് അടിച്ചത് ക്രൂരതയാണെന്നും നടപടി വേണമെന്നുമാണ് ആവശ്യം.

Content Highlights: A man was beaten with a chair while dancing during a music festival in Kollam: Police did not file a case as there was no complaint

To advertise here,contact us