'ലോൺ ആപ്പിനെക്കുറിച്ച് നിതിനോട് ചോദിച്ചിരുന്നു, ചേംബറിൽ ഡോ. റാം ഉണ്ടായിരുന്നില്ല'; പ്രിൻസിപ്പൽ

ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട് ആദ്യം കുടുംബത്തെ അറിയിക്കാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു എന്നും അതിന്റെ രേഖകള്‍ അന്വേഷണ സംഘത്തെ ഏല്‍പ്പിച്ചിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ പറയുന്നു

കണ്ണൂര്‍: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജ് മരിച്ച സംഭവത്തില്‍ പ്രതികരിച്ച് കോളേജ് പ്രിന്‍സിപ്പല്‍. നിതിന്‍ രാജിൻ്റെ പേരിലുള്ള ലോണുമായി ബന്ധപ്പെട്ട് കോളേജിലെ ലത എന്ന അധ്യാപികയ്ക്ക് തുടര്‍ച്ചയായി ലോൺ ആപ്പിൽ നിന്നും കോളുകളും സന്ദേശങ്ങളും വന്നു. ഇക്കാര്യം ചോദിക്കാനായി നിതിനെ ചേംബറിലേയ്ക്ക് വിളിപ്പിച്ചുവെന്നും പ്രിൻസിപ്പൽ മാധ്യമങ്ങളോട് പറഞ്ഞു. നിതിന്റെ ഫോട്ടോ അടക്കമുള്ള സന്ദേശമാണ് അധ്യാപികയ്ക്ക് ലഭിച്ചത്. പണം അടയ്ക്കണമെന്ന് ഭീഷണിയുടെ ശബ്ദത്തില്‍ ആവശ്യപ്പെട്ടെന്നും ബയോ കെമിസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റിലെ അധ്യാപിക ലത തന്നെ അറിയിച്ചുവെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി.

ലോണ്‍ ആപ്പില്‍ റഫറന്‍സ് നമ്പറായി മാതാപിതാക്കളുടെയും സഹോദരിയുടെ നമ്പറാണ് നൽകിയതെന്ന് നിതിന്‍ പറഞ്ഞു. ചേംബറിൽ വെച്ച് അധ്യാപികയ്ക്ക് ഭീഷണി കോളുകള്‍ വന്നിരുന്നു. നിതിനോട് ചോദിച്ചപ്പോഴാണ് അധ്യാപികയുടെയും നിതിന്റെ അമ്മയുടെയും പേര് ഒന്നാണെന്ന് മനസിലായതെന്നും പ്രിന്‍സിപ്പൽ പറഞ്ഞു.

ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട് ആദ്യം നിതിന്‍റെ കുടുംബത്തെ അറിയിക്കാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. ഇത് സംബന്ധിച്ച രേഖകള്‍ അന്വേഷണ സംഘത്തെ ഏല്‍പ്പിച്ചിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. ലോണ്‍ആപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ അധ്യാപിക പരാതി നല്‍കി. നിതിന്‍ മരണപ്പെടുന്നതിന് മുമ്പ് ചേംബറിൽ വിളിച്ചിരുന്നു. അതേസമയം ആരോപണ വിധേയനായ റാം എന്ന അധ്യാപകന്‍ ചേംബറില്‍ ഉണ്ടായിരുന്നില്ല. ലത എന്ന അധ്യാപികയും നിതിനും അനാട്ടമി വിഭാഗത്തിലെ ഒരു അധ്യാപികയും മാത്രമാണ് ചേമ്പറില്‍ ഉണ്ടായിരുന്നതെന്നും പ്രിൻസിപ്പൽ പറഞ്ഞു. സ്റ്റാഫ് റൂമുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ആരോപണങ്ങളില്‍ തനിക്ക് പരാതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights:The Principal of Anjarakandy Dental College clarified that Nithin was questioned based on a faculty complaint

To advertise here,contact us