മലപ്പുറം: സംസ്ഥാനത്ത് എണ്‍പത്തിയഞ്ചിലധികം സീറ്റുകള്‍ നേടി യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് മുസ്‌ലിം ലീഗിന്റെ വിലയിരുത്തല്‍. ലീഗ് മത്സരിച്ച 27 മണ്ഡലങ്ങളില്‍ 21 മുതല്‍ 24 വരെ സീറ്റുകളില്‍ വിജയിക്കും. യുഡിഎഫ് തരംഗമുണ്ടായാല്‍ മുഴുവന്‍ സീറ്റുകളിലും വിജയിക്കുമെന്നും ലീഗ് വിലയിരുത്തുന്നു. ലീഗ് നടത്തിയ സര്‍വേയുടെയും ഇന്നലെ ചേര്‍ന്ന നേതൃയോഗത്തിനും ശേഷവുമുള്ള നിഗമനമാണിത്.
പാണക്കാട് കുടുംബാംഗങ്ങള്‍ നേരിട്ട് പ്രചാരണം നയിച്ചത് ഗുണം ചെയ്തു. സംസ്ഥാന സര്‍ക്കാരിനെതിരെ ന്യൂനപക്ഷ ഏകീകരണം ഉണ്ടായി. താഴേതട്ടില്‍ ഭരണവിരുദ്ധ വികാരം അലയടിച്ചെന്നും ലീഗ് വിലയിരുത്തുന്നു. മലപ്പുറത്ത് ലീഗ് മത്സരിച്ച 12 സീറ്റിലും വിജയിക്കും. ഐക്യത്തോടെ കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചത് നേട്ടമുണ്ടാക്കിയെന്നും ലീഗ് വിലയിരുത്തി.
അതേസമയം, നൂറ് സീറ്റ് നേടി യുഡിഎഫ് അധികാരത്തില്‍ വരുമെന്നാണ് കോൺഗ്രസ് നേതാക്കളുടെ ആത്മവിശ്വാസം.
കൃത്യമായ ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നൂറ് സീറ്റ് കിട്ടുമെന്നും വലിയ ആത്മവിശ്വാസമുണ്ടെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
നൂറ് സീറ്റെന്ന പ്രവചനമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും നടത്തിയത്. യുഡിഎഫ് പൂർണ്ണ ആത്മവിശ്വാസത്തിലെന്നും കേരളത്തിൽ യുഡിഎഫ് തരംഗമുണ്ടാകുമെന്നും 100ലധികം സീറ്റ് നേടുമെന്നുമായിരുന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പ്രതികരണം.
കേരളത്തിൽ യുഡിഎഫിന് വിസ്മയകരമായ വിജയം ഉണ്ടാകുമെന്നും 100 ലധികം സീറ്റുകൾ നേടുമെന്നും ആര്‍എസ്പി നേതാവും കൊല്ലം എംപിയുമായ എൻ കെ പ്രേമചന്ദ്രനും പ്രതികരിച്ചിരുന്നു. തുടർഭരണം ലഭിക്കുമെന്ന് കൃത്യമായി പറയാൻ ആർജ്ജവം ഉള്ള ഒറ്റ നേതാവ് സിപിഐഎമ്മിലില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പോളിങ് ശതമാനത്തിൽ വൻ വർദ്ധനവ് ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: League says UDF will come to power by winning more than 85 seats