'കെ സുധാകരനെ പോലുള്ള അതിശക്തനായ നേതാവിനെ ആട്ടിപ്പുറത്താക്കുന്നത് ശരിയല്ല'; കോൺഗ്രസിനെതിരെ കെ വി തോമസ്

കോൺഗ്രസിൽ കെ സുധാകരനെ ചവിട്ടി പുറത്താക്കാൻ ശ്രമമെന്ന് കെ വി തോമസ്

തിരുവനന്തപുരം: കോൺഗ്രസിൽ കെ സുധാകരനെ ചവിട്ടി പുറത്താക്കാൻ ശ്രമമെന്ന് കെ വി തോമസ്. കോൺഗ്രസിൽ നിന്ന് സുധാകരനെ ഒഴിവാക്കാനാണ് നേതാക്കളുടെ നീക്കമെന്നും അതിശക്തനായ സുധാകരനെ പോലുള്ള നേതാവിനെ ആട്ടിപ്പുറത്താക്കുന്നത് ശരിയല്ലെന്നുമാണ് കെ വി തോമസിന്റെ പ്രതികരണം. തന്നെയും കോൺഗ്രസ് സമാനമായാണ് ചവിട്ടി പുറത്തിട്ടതെന്നും അദേഹം പറഞ്ഞു. താൻ ഇപ്പോഴും കോൺഗ്രസ് പ്രവർത്തകനാണെന്നും സോണിയ ഗാന്ധിയുമായും ദേശീയ നേതൃത്വവുമായും അടുത്ത ബന്ധമുണ്ടെന്നും കെ വി തോമസ് പറയുകയുണ്ടായി. സതീശന്റെ 100 സീറ്റ് അവകാശവാദം കൊട്ടക്കണക്കെന്നും കെവി തോമസ് പറഞ്ഞു.

നിയമസഭ തെരഞ്ഞടുപ്പിൽ കെ സുധാകരൻ്റെ സീറ്റ് നൽകാത്തതിൽ കോൺഗ്രസിൽ തർക്കങ്ങൾ നടന്നിരുന്നു. തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ മത്സരിക്കണമെന്ന കെ സുധാകരന്റെ ആവശ്യത്തിന് ഹൈക്കമാന്‍ഡ് അനുമതി നൽകിയിരുന്നില്ല. സീറ്റ് തർക്കത്തിൽ കോൺഗ്രസിനുള്ളിൽ തർക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായിരുന്നു. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് സുധാകരനെ മത്സരിപ്പിക്കാൻ താത്പര്യമില്ലെന്ന തരത്തിൽ ആരോപണങ്ങൾ ഉയർന്നിരുന്നു.

കണ്ണൂര്‍ നിയമസഭാ മണ്ഡലത്തിലെ സീറ്റുമായി ബന്ധപ്പെട്ട് കെപിസിസിയുടെ ലെറ്റര്‍ഹെഡില്‍ നിന്ന് കത്ത് പോയെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വാർത്തകൾ പ്രചരിച്ചിരുന്നു. കെ സുധാകരന് കണ്ണൂരിൽ സീറ്റ് നൽകരുതെന്ന് കെപിസിസി കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നതായാണ് വാർത്ത പ്രചരിച്ചത്. മണ്ഡലത്തില്‍ ടി ഒ മോഹനനെ പിന്തുണച്ചും കെ സുധാകരന്റെ വിജയസാധ്യതയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചും എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുൻ ഖര്‍ഗെയ്ക്ക് കെപിസിസിയുടെ ലെറ്റര്‍ഹെഡില്‍ നിന്ന് കത്ത് നല്‍കിയെന്നാണ് ആരോപണം ഉയർന്നിരുന്നത്. ഇതിനെതിരെ കെപിസിസി അധ്യക്ഷൻ പരാതിയുമായി രംഗത്തെത്തിയിരുന്നു.

Content Highlights: KV Thomas says there is an attempt to kick K Sudhakaran out of Congress

To advertise here,contact us