'ഉദ്യോഗസ്ഥരെ ഒഴിവാക്കി അമിത് ഷായുമായി കൂടിക്കാഴ്ച, ഡീൽ രൂപപ്പെട്ടത് അവിടെയോ'?;'

മുഖ്യമന്ത്രി പിണറായി വിജയനോട് പത്ത് ചോദ്യങ്ങളുമായി കെ സി വേണുഗോപാൽ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനോട് പത്ത് ചോദ്യങ്ങളുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കഴിഞ്ഞ പത്തുവര്‍ഷത്തെ താങ്കളുടെ ഭരണത്തിന്റെ ബാക്കിപത്രമായി അവശേഷിക്കുന്ന ഒരുപിടി ചോദ്യങ്ങള്‍ കേരളത്തിലെ ജനങ്ങളുടെ മനസിലുണ്ടെന്ന് പറഞ്ഞുകൊണ്ട് ഫേസ്ബുക്കിലൂടെയായിരുന്നു കെ സി വേണുഗോപാല്‍ ചോദ്യങ്ങള്‍ ഉന്നയിച്ചത്.

ഉദ്യോഗസ്ഥരെ ഒഴിവാക്കി ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി അദ്ദേഹത്തിന്റെ വസതിയില്‍ മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയതിന് പിന്നിലെ അജണ്ട എന്തായിരുന്നുവെന്നായിരുന്നു കെ സി വേണുഗോപാല്‍ ഉയര്‍ത്തിയ ആദ്യത്തെ ചോദ്യം. അവിടെയാണോ 'ഡീല്‍' രൂപപ്പെട്ടതെന്നും കെ സി ചോദിച്ചു. ഡല്‍ഹിയില്‍ കേരള ഹൗസില്‍ ഉദ്യോഗസ്ഥരെ ഒഴിവാക്കി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് താങ്കള്‍ പ്രഭാത ഭക്ഷണ വിരുന്ന് നല്‍കിയത് എന്ത് ഡീല്‍ ഉറപ്പിക്കാനായിരുന്നു എന്നായിരുന്നു കെ സി വേണുഗോപാല്‍ ഉന്നയിച്ച മറ്റൊരു ചോദ്യം. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി ഡല്‍ഹിയില്‍ പല തവണ ഔദ്യോഗിക കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. പക്ഷേ, ഡല്‍ഹിക്ക് പുറത്ത് താങ്കള്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടോ? എന്തിനായിരുന്നുഅത്? അത് ഡീലിന്റെ ഭാഗം ആയിരുന്നോ എന്ന ചോദ്യവും കെ സി ഉന്നയിച്ചു. പിഎം ശ്രീ, ലേബര്‍കോഡ് തുടങ്ങിയ വിഷയങ്ങളിലും വേണുഗോപാല്‍ ചോദ്യങ്ങള്‍ ഉയര്‍ത്തിട്ടുണ്ട്. ലാവ്ലിന്‍ കേസില്‍ സുപ്രീംകോടതിയിലെ വിചാരണ നടപടികള്‍ 40 ലേറെ തവണ മാറ്റി വയ്ക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ വഴിയൊരുക്കുന്നത് താങ്കള്‍ക്കുള്ള പാരിതോഷികമാണോ എന്നതാണ് കെ സി ഉയര്‍ത്തിയ ആറാമത്തെ ചോദ്യം.

എക്‌സാലോജിക്കുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദവുമായി ബന്ധപ്പെട്ട ചോദ്യവും കെ സി ഉയര്‍ത്തിയിട്ടുണ്ട്. എഡിജിപി അജിത് കുമാറിനെ ഇപ്പോഴും ചേര്‍ത്തുപിടിക്കുന്നത് ആരുടെ നിര്‍ദേശപ്രകാരം എന്നതാണ് കെ സി ഉയര്‍ത്തിയ എട്ടാമത്തെ ചോദ്യം. തലസ്ഥാനത്തെ നക്ഷത്ര ഹോട്ടലില്‍ ബിജെപി നേതാക്കളുമായി ഉണ്ടാക്കിയ ധാരണ എന്ത്?. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രതിയായ സ്വര്‍ണക്കടത്ത്, ഡോളര്‍ക്കടത്ത് കേസുകളില്‍ കേന്ദ്ര അന്വേഷണം പാതിവഴിയില്‍ നിലച്ചുപോയത് ആര് ഇടപെട്ടിട്ടാണെന്നതാണ് കെ സി ഉന്നയിച്ച പത്താമത്തെ ചോദ്യം. മറുപടി പ്രതീക്ഷിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് കെ സി വേണുഗോപാല്‍ കത്ത് അവസാനിപ്പിക്കുന്നത്.

കെ സി വേണുഗോപാലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

പ്രിയപ്പെട്ട ശ്രീ പിണറായി വിജയന്‍,

കേരളം വീണ്ടും ഒരു തിരഞ്ഞെടുപ്പിന്റെ പടിവാതിക്കലെത്തി നില്‍ക്കുമ്പോള്‍ കഴിഞ്ഞ പത്തുവര്‍ഷത്തെ താങ്കളുടെ ഭരണത്തിന്റെ ബാക്കിപത്രമായി അവശേഷിക്കുന്ന ഒരുപിടി ചോദ്യങ്ങളുണ്ട് കേരളത്തിലെ ജനങ്ങളുടെ മനസ്സില്‍. അതില്‍ കേരളം ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്ന പത്തു ചോദ്യങ്ങള്‍ ഈ തുറന്ന കത്തിലൂടെ ഉന്നയിക്കുന്നു. ഈ ചോദ്യങ്ങള്‍ക്ക് താങ്കള്‍ ഉത്തരം പറയുമെന്ന് പ്രതീക്ഷിക്കുന്നു.

1.ഉദ്യോഗസ്ഥരെ ഒഴിവാക്കി ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി അദ്ദേഹത്തിന്റെ വസതിയില്‍ താങ്കള്‍ കൂടിക്കാഴ്ച നടത്തിയതിനു പിന്നിലെ അജന്‍ഡ എന്തായിരുന്നു ? അവിടെയാണോ 'ഡീല്‍' രൂപപ്പെട്ടത് ?

2.ഡല്‍ഹിയില്‍ കേരള ഹൗസില്‍ ഇതേ പോലെ ഉദ്യോഗസ്ഥരെ ഒഴിവാക്കി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് താങ്കള്‍ പ്രഭാത ഭക്ഷണ വിരുന്നു നല്‍കിയത് എന്തു 'ഡീല്‍' ഉറപ്പിക്കാനായിരുന്നു?

3കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുമായി താങ്കള്‍ ഡല്‍ഹിയില്‍ പല തവണ ഔദ്യോഗിക കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. പക്ഷേ, ഡല്‍ഹിക്കു പുറത്ത് താങ്കള്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടോ ? എന്തിനായിരുന്നു അത്? അത് ഡീലിന്റെ ഭാഗം ആയിരുന്നോ?

4.പിഎം ശ്രീ പദ്ധതി കേരളത്തില്‍ നടപ്പിലാക്കുന്നതിനെതിരെ സിപിഐയുടെയും അവരുടെ മന്ത്രിമാരുടെയും പരസ്യ എതിര്‍പ്പിനെ മറികടന്ന് ബിജെപിയുമായി ധരാണയിലെത്തി കരാറില്‍ ഏര്‍പ്പെട്ടതു എന്തു 'ഡീല്‍' ? സ്വന്തം മുന്നണിയിലെ ഘടകകക്ഷികളെ ഇരുട്ടില്‍ നിര്‍ത്തി പി. എം ശ്രീ പദ്ധതി നടപ്പിലാക്കാന്‍ വാശിപിടിച്ചതു ആരുടെ താല്‍പര്യം സംരക്ഷിക്കാന്‍ ? ആരുടെ തടി രക്ഷപ്പെടുത്താന്‍ ? ബിജെപിയുമായി രഹസ്യ ധാരണയിലെത്തിയ ശേഷം സിപിഐ സംസ്ഥാന നേതൃത്വത്തെ എന്തിനാണ് കബളിപ്പിച്ചത്?

5.കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ലേബര്‍കോഡ് വിഷയത്തിലും എല്‍ഡിഎഫിലെ ഘടകകക്ഷികളെ വിശ്വാസത്തിലെടുക്കാതെ അതീവ രഹസ്യമായി ലേബര്‍ കോഡിനു ചട്ടങ്ങള്‍ രൂപീകരിക്കുകയും നടപടികളുമായി മുന്നോട്ടു പോകുകയും ചെയ്തത് ആരെ പേടിച്ചാണ് ? തൊഴിലാളി പ്രസ്ഥാനത്തിന്റെ നേതാവായ താങ്കള്‍ ലേബര്‍ കോഡിന്റെ ചുവടുപിടിച്ച് തൊഴിലാളി യൂണിയുനകളുടെ രജിസ്‌ട്രേഷന്‍ ഫീസ് ആയിരം രൂപയില്‍ നിന്ന് 10000 രൂപയാക്കിയില്ലേ ? ഇത് ആരെ തൃപ്തിപ്പെടുത്താനാണ്?

6.താങ്കള്‍ പ്രതിസ്ഥാനത്തുള്ള എസ്എന്‍സി ലാവ്ലിന്‍ കേസില്‍ സുപ്രീംകോടതിയിലെ വിചാരണ നടപടികള്‍ രാജ്യത്തിന്റെ നിയമചരിത്രത്തില്‍ തന്നെ അത്ഭുതം സൃഷ്ടിച്ചു 40 ലേറെ തവണ മാറ്റി വയ്ക്കുന്നതിനു കേന്ദ്ര സര്‍ക്കാര്‍ വഴിയൊരുക്കുന്നതു താങ്കള്‍ക്കുള്ള പാരിതോഷികമോ, 'ഡീലി' ന്റെ ബോണസ്സോ? താങ്കള്‍ പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയുടെ ആശയങ്ങളും നയങ്ങളും ബലി കൊടുത്തു പ്രധാനമന്ത്രി മോദിയോടു അങ്ങേയറ്റം വിധേയത്വം കാട്ടുന്നതു കേസുകള്‍ ഒഴിവാക്കിയെടുത്തു താങ്കളുടെ കുടുംബ താല്‍പര്യം സംരക്ഷിക്കാനല്ലേ ? 'മോദി' എന്നു പേരെടുത്തു പറഞ്ഞു വിമര്‍ശിക്കാന്‍ താങ്കള്‍ പേടിക്കുന്നതും അതുകൊണ്ടല്ലേ?

7.കരിമണല്‍ മാസപ്പടി കേസില്‍ എക്സാലോജിക് സൊല്യൂഷന്‍സ് കമ്പനിക്കെതിരെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് നടത്തിയ അന്വേഷണം മരവിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരുമായി താങ്കള്‍ നടത്തിയ 'ഡീലി' ന്റെ വ്യവസ്ഥകള്‍ പുറത്തു പറയാവുന്നവയാണോ ? കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു വേളയില്‍ ബിജെപിക്കായി കോടികള്‍ കൊണ്ടുവന്ന കൊടകര കുഴല്‍പ്പണക്കേസ് അട്ടിമറിക്കപ്പെട്ടതുമായി ഇതിനു ബന്ധമുണ്ടോ ? താങ്കളുടെ മകനെതിരെ വന്ന ഇ.ഡി നോട്ടീസിന്റെ ഇപ്പോഴത്തെ സ്ഥിതി എന്താണ്?

8.ആര്‍എസ്എസ് നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നും പിന്നീട് അതിലൂടെ തൃശൂര്‍ പൂരം അട്ടിമറിച്ചു തൃശൂര്‍ ലോക്‌സഭാ സീറ്റില്‍ ബിജെപിയ്ക്കു വിജയിക്കാന്‍ സാഹചര്യം ഒരുക്കിയെന്നും ഗുരുതര ആരോപണം നേരിട്ട എഡിജിപി എം.ആര്‍ അജിത്കുമാറിനെ ഇപ്പോഴും ചേര്‍ത്തുപിടിക്കുന്നത് ആരുടെ നിര്‍ദേശ പ്രകാരം ? ആരുടെ താല്‍പര്യം സംരക്ഷിക്കാന്‍?

9തലസ്ഥാനത്തെ നക്ഷത്ര ഹോട്ടലില്‍ ശ്രീ എമ്മിന്റെ മധ്യസ്ഥതയില്‍ താങ്കളും ബിജെപി നേതാക്കളും തമ്മിലുണ്ടാക്കിയ ധാരണ എന്ത് ? അതിന്റെ വിശദാംശങ്ങള്‍ ജനങ്ങളോടു വെളിപ്പെടുത്താന്‍ ആര്‍ജ്ജവമുണ്ടോ?

10.താങ്കളുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രതിയായ സ്വര്‍ണക്കടത്ത്, ഡോളര്‍ക്കടത്ത് കേസുകളില്‍ കേന്ദ്ര അന്വേഷണം പാതിവഴിയില്‍ നിലച്ചു പോയത് ആര് ഇടപെട്ടിട്ടാണ്? എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ താങ്കളുടെ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് വി.കെ മോഹനന്‍ കമ്മീഷന്റെ ഇപ്പോഴത്തെ സ്ഥിതി എന്താണ്? ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയ ശേഷം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ അല്ലേ കമ്മീഷനെ നിയമിച്ചത്?

താങ്കളുടെ മറുപടിക്കായി കാത്തിരിക്കുന്നു.

വിശ്വസ്തതയോടെകെ സി വേണുഗോപാല്‍

Content Highlights- Congress leader K C Venugopal questioned the Kerala Chief Minister over a meeting with Amit Shah that reportedly excluded officials.

To advertise here,contact us