തൃശ്ശൂർ: തൃശ്ശൂരിലെ കിറ്റ് വിവാദത്തിൽ പ്രതികരിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ടിഎൻ പ്രതാപൻ. കൊച്ചിയിലുള്ള പിആർ ഏജൻസിയാണ് കിറ്റിന് പിന്നിൽ പ്രവർത്തിച്ചതെന്നും കിറ്റിന് പുറമേ സാരി, പണം എന്നിവയും വിതരണം ചെയ്യുന്നുണ്ടെന്നും ടിഎൻ പ്രതാപൻ ആരോപിച്ചു. സാരി വിതരണത്തിന് പേരുകൾ ചോദിച്ച് വോയിസ് മെസേജുകൾ വിവിധ ബിജെപി ഗ്രൂപ്പുകളിൽ വന്നിട്ടുണ്ട്. ഉത്തരേന്ത്യയിൽ കാണുന്നത് ഇവിടെ കാണുമ്പോൾ ഞെട്ടിപ്പോകുന്നുവെന്നും കിറ്റിന് പിറകിലുള്ള ആളുകളെ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഒരു വിഭാഗം ഒബ്‌സർവർമാരും പൊലീസും ബിജെപിയെ സഹായിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മിഷൻ നീതിപൂർവും നിഷ്പക്ഷവുമാകണം. ബിജെപിയെ സഹായിക്കാൻ ശ്രമിച്ചാൽ ചെറുത്തുതോൽപ്പിക്കും. സ്വന്തം ലക്ഷ്യം തകർന്ന് തരിപ്പണമാകുകയും നാട്ടിൽ ജനങ്ങളുടെ മുന്നിൽ അപഹാസ്യരാവുകയും ചെയ്തതിലുള്ള പ്രതികരണമാണ് എൻഡിഎ സ്ഥാനാർത്ഥിയുടേത്. തട്ടിപ്പുകൾ പുറത്തുവന്നപ്പോഴുള്ള ജാള്യതയാണ് അനീഷ്‌കുമാറിന്റെ വാക്കുകളിൽ ഉള്ളതെന്നും ടി എൻ പ്രതാപൻ പറഞ്ഞു. മണലൂരിൽ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: UDF candidate T. N. Prathapan has alleged vote-buying practices by Bharatiya Janata Party (BJP)