തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു ഡസൻ മന്ത്രിമാർ തോൽക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടുമെന്നും പോളിങ്ങിന് ശേഷം ബാക്കി ഉറപ്പിച്ച് പറയാമെന്നും സീറ്റുകളുടെ എണ്ണം നൂറിൽ കുറയില്ലെന്നും വി ഡി സതീശൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. അതേസമയം വയനാട് പുനരധിവാസത്തിൽ അക്കൗണ്ട് വിവരങ്ങൾ പുറത്ത് പറഞ്ഞതോടെ അക്കാര്യത്തിൽ വ്യക്തത വന്നെന്നും വി ഡി സതീശൻ പറഞ്ഞു. പുനരധിവാസത്തിനായി എഐസിസി, കെപിസിസി ഫണ്ടിൽ നിന്നും പണം ലഭിക്കും. മറ്റാരെങ്കിലും പണം തന്നാൽ അതും വാങ്ങുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
'കോൺഗ്രസ് പുറത്ത് വിട്ട കണക്കുകൾ കള്ളകണക്കാണെന്ന് ആർക്കും പറയാം. സിപിഐഎം നുണയാണ് പ്രചരിപ്പിക്കുന്നത്. യുഡിഎഫിന് നൂറിലധികം സീറ്റുകൾ ലഭിക്കും. ഒരു ഡസൻ മന്ത്രിമാർ പരാജയപ്പെടും. അതിശക്തമായ ഭരണവിരുദ്ധ വികാരമുണ്ട്. തിരുവനന്തപുരത്ത് ഒരു സീറ്റാണ് ഉള്ളത്, എട്ടു സീറ്റുവരെ ലഭിക്കാം. അതേസമയം കൊല്ലത്തെ രണ്ട് സീറ്റ് എട്ടുവരെയായി ഉയരും. കാസർകോട് നിന്നും എറണാകുളത്തേക്ക് വോട്ടെണ്ണി വരുമ്പോൾ യുഡിഎഫിന് കൃത്യമായ ഭൂരിഭക്ഷം ലഭിക്കും. വയനാട് പുനരധിവാസത്തിൽ അക്കൗണ്ട് വിവരങ്ങൾ പറഞ്ഞതോടെ അക്കാര്യത്തിൽ വ്യക്തതവന്നു. കെപിസിസി, എഐസിസി ഫണ്ടിൽ നിന്ന് പണം കിട്ടും. വേറെ ആരെങ്കിലും പണം തന്നാൽ വാങ്ങും.'- വി ഡി സതീശൻ പറഞ്ഞു.
Content Highlights: Opposition leader V D Satheeshan predicts UDF will win over 100 seats in Kerala Assembly elections, claiming around a dozen ministers will lose