തൃശൂരുകാര്‍ ഹൃദയം കൊണ്ട് എംപിയെ സമ്മാനിച്ചു; അത് പടരും: സുരേഷ് ഗോപി

ആര് ഭരിച്ചാലും മെത്തയ്ക്ക് മുകളില്‍ ഇരുന്ന് ഭരിക്കില്ലെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: തൃശൂരുകാര്‍ ഹൃദയം കൊണ്ട് എംപിയെ സമ്മാനിച്ചുവെന്നും അത് പടരുമെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കേരളം എന്തിനും തുനിഞ്ഞിറങ്ങുന്ന തെരഞ്ഞെടുപ്പാണിതെന്നും പേരുകള്‍ എണ്ണിക്കോളൂവെന്നും സുരേഷ് ഗോപി പറഞ്ഞു.

'തെരഞ്ഞെടുപ്പ് ആഘോഷമായി കാണുന്നതിന്റെ ശിക്ഷ നമ്മള്‍ അനുഭവിക്കുന്നുണ്ട്. ചൂണ്ടുവിരലില്‍ മഷി ചാര്‍ത്തുമ്പോള്‍ ബോധ്യത്തോടെ ചെയ്യേണ്ടതുണ്ട്. ശക്തമായ പോരാട്ടം കാഴ്ചവെക്കാന്‍ എന്‍ഡിഎക്ക് കഴിയുന്നു. കേരളത്തില്‍ ഐബി പറയുന്നത് വലിയ അത്ഭുതം സംഭവിക്കും എന്നാണ്', സുരേഷ് ഗോപി പറഞ്ഞു.

ആര് ഭരിച്ചാലും മെത്തയ്ക്ക് മുകളില്‍ ഇരുന്ന് ഭരിക്കില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. മുള്ളിന്റെ പുറത്ത് ഇരുന്നേ ഭരിക്കൂവെന്നും ഭരണമേല്‍പ്പിക്കണം എന്ന് പറയുന്നില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. അതിന് ഇനിയും സമയമുണ്ട്. ഭരണം കൊണ്ട് വന്നേല്‍പ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ മറ്റു മുന്നണികള്‍ ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു സര്‍പ്രൈസുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

വാടാനപ്പള്ളിയിലെ കിറ്റ് ആരോപണത്തെ കുറിച്ചും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. 'സത്യമുണ്ടെങ്കില്‍ പൊലീസ് കേസെടുക്കണമായിരുന്നു. എന്തുകൊണ്ട് കേസെടുത്തില്ല. നിങ്ങളുടെ പൊലീസല്ലേ, നിങ്ങള്‍ എന്തുകൊണ്ട് അന്വേഷിക്കുന്നില്ല. നിങ്ങള്‍ കുറെ പേരെ ലക്ഷ്യം വെക്കുന്നുണ്ട്. എന്നെ കുറെ നാള്‍ കേസിന്റെ പേരില്‍ നടത്തിയതല്ലേ', സുരേഷ് ഗോപി പറഞ്ഞു.

Content Highlights: Suresh Gopi says NDA is able to put up a strong fight

To advertise here,contact us