തിരുവനന്തപുരം: കോൺഗ്രസ് ഫേസ്ബുക്ക് പേജിലെ ചെഗുവേരയുടെ ചിത്രത്തിന് എതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കോൺഗ്രസ് കേരള എന്ന പേജിൽ 'ഫേ കുവേര' എന്ന ക്യാപ്ഷനോടൊണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. കോൺഗ്രസിന്റേത് അധഃപതനമാണെന്നും ചിത്രം പിൻവലിച്ച് കേരളത്തോടും ഇന്ത്യയോടും ലോകത്തോടും മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചെഗുവേരയോട് ആർക്കും വിയോജിക്കാം. എന്നാൽ ഇത് അശ്ലീലത്തേക്കാൾ മോശമാണ്. നെഹ്റുവിൻ്റെ കോൺഗ്രസ് ഇങ്ങനെ പറയില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. നിരവധിയാളുകൾ ഈ ചിത്രം പങ്കുവെയ്ക്കുകയും ഇതിന് താഴെ കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
പേരാമ്പ്രയിലെ പ്രചാരണ വിവാദത്തിലും ബിനോയ് വിശ്വം പ്രതികരിച്ചു. എൽഡിഎഫിന് കൃത്യമായ രാഷ്ട്രീയമുണ്ടെന്നും രാഷ്ട്രീം മാത്രം പറഞ്ഞുകൊണ്ട് ജയിക്കാനുള്ള കരുത്ത് പാർട്ടിക്കുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം എസ്ഡിപിഐയുമായി ആശയപരമായി സിപിഐക്ക് ബന്ധമില്ലെന്നും ഇടതുപക്ഷം അഭിമന്യുവിന് ഒപ്പമാണ്, ഘാതകർക്ക് ഒപ്പമല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐക്ക് വേണ്ടത് മനുഷ്യരുടെ വോട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി നേതാവ് ആർ ശ്രീലേഖയുടെ ലൗ ജിഹാദ് പരാമർശത്തിലും ബിനോയ് വിശ്വം പ്രതികരിച്ചു. ലൗ ജിഹാദ് ഇല്ലാക്കഥയാണ്. മതവും ജാതിയും പറഞ്ഞ് കുഞ്ഞുങ്ങളെ തെറ്റിക്കുന്നതാണ് അത്. പരാമര്‍ശം തെറ്റാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
രാജ്യത്തെ സന്നദ്ധ സംഘടനകളുടെയും ന്യൂനപക്ഷ സ്ഥാപനങ്ങളുടെയും വിദേശഫണ്ട് വിനിയോഗത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന എഫ്‌സിആർഎ നിയമഭേദഗതി ബിൽ പിൻവലിക്കുമോ എന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. വോട്ട് ലഭിക്കുമോ എന്ന കാര്യത്തിൽ ആശങ്ക ഉണ്ടായതുകൊണ്ട് ബിൽ അവതരിപ്പിച്ചില്ലെങ്കിലും ആ ബിൽ എവിടെയും പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: CPI leader Binoy Viswan criticises Congress for sharing Che Guevara’s image to mock him