മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച് പണം തട്ടാന്‍ ശ്രമിച്ച കേസിലെ പ്രതി മുഹമ്മദ് റോഷന്‍ അറസ്റ്റിൽ. സാദിഖലി തങ്ങളെ അപകീര്‍ത്തിപ്പെടുത്തും വിധം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട് ബ്ലാക്ക് മെയിലിംഗിന് ശ്രമിക്കുകയായിരുന്നു.
ഉത്തര്‍പ്രദേശില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ നാട്ടിലെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കാപ്പാ കേസ് പ്രതിയാണ് മുഹമ്മദ് റോഷന്‍. വ്യാജ ദൃശ്യങ്ങള്‍ കാണിച്ച് സാദിഖലി തങ്ങളുടെ ബന്ധുവിനോട് 15 കോടി രൂപ ആവശ്യപ്പെടുകയായിരുന്നു. ഇത് നിരസിച്ചപ്പോഴാണ് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പാണക്കാട് സാദിഖലി തങ്ങളെ അപകീര്‍ത്തിപ്പെടുത്തും വിധം പോസ്റ്റിട്ടത്.
ജനുവരി 31നാണ് പ്രതി പണം ആവശ്യപ്പെട്ട് ഭീഷണി മുഴക്കിയതെന്ന് പെരിന്തല്‍മണ്ണ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നു. പണം നല്‍കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് വ്യാജ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപണം ഉന്നയിക്കുകയായിരുന്നുവെന്നും എഫ്‌ഐആറില്‍ പറയുന്നു.
സൈബര്‍ പൊലീസാണ് ആദ്യം കേസെടുത്ത് അന്വേഷണം നടത്തിയത്. ആരോപണം ഉന്നയിക്കപ്പെട്ടതിന് പിന്നാലെ സാദിഖലി തങ്ങള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.
Content Highlights: accussed arrested in sadiq ali shihab thangal case