പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. മുഖ്യമന്ത്രി ബിജെപിയുടെ ക്വട്ടേഷൻ ഏറ്റെടുത്തിരിക്കുകയാണെന്നാണ് കെ സി വേണുഗോപാൽ പറഞ്ഞത്. മുഖ്യമന്ത്രി ബിജെപിയുടെ ക്യാപ്റ്റനാണോയെന്ന് സംശയിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രിയുടെ നാക്ക് ബിജെപിക്ക് വേണ്ടി വാടകയ്ക്ക് കൊടുത്തിരിക്കുന്നുവെന്നും കെ സി വേണുഗോപാൽ ആരോപിച്ചു. പത്തനംതിട്ടയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെ സി വേണുഗോപാൽ.
രാഹുൽ ഗാന്ധിയെ ലക്ഷ്യം വെച്ചാണ് മുഖ്യമന്ത്രിയുടെ പ്രവർത്തനം. മുഖ്യമന്ത്രിയും രാഹുൽ ഗാന്ധിയെ ആക്രമിക്കുന്നു. രാഹുൽ ഗാന്ധിക്കെതിരെ ഏറ്റവും കൂടുതൽ ആക്രമണം നടത്തുന്നത് ബിജെപിയാണ്. മുഖ്യമന്ത്രി ബിജെപിയുടെ ക്വട്ടേഷൻ ഏറ്റെടുത്തിരിക്കുന്നവെന്നും ഇത് ബിജെപിയുമായുള്ള ഡീലിൻ്റെ ഭാഗമാണെന്നും കെ സി വേണുഗോപാൽ ആരോപിച്ചു. ബന്ധുക്കളെയും സ്വന്തക്കാരെയും രക്ഷിക്കാൻ വേണ്ടി മോദിയുടെ മുന്നിൽ സാഷ്ടാംഗം വീണ ആളാണ് മുഖ്യമന്ത്രിയെന്നും അദേഹം പറഞ്ഞു. പാർട്ടി താൽപര്യങ്ങളല്ല, മുഖ്യമന്ത്രിക്ക് പ്രശ്നം സ്വന്തം താൽപര്യങ്ങളാണ്. അതുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും ഇത്രയേറെ ഉരുൾപൊട്ടലുകൾ ഉണ്ടാക്കുന്നതെന്നും അദേഹം കൂട്ടിച്ചേർത്തു.
ജി സുധാകരനെതിരായ മുഖ്യമന്ത്രി പിണറായി വിജയൻ്റെ പരാമർശത്തിലും കെ സി വേണുഗോപാൽ പ്രതികരിച്ചു. മുഖ്യമന്ത്രി ജി സുധാകരനെ കുറിച്ച് പറഞ്ഞതുപോലെ തനിക്ക് പറയാൻ പറ്റില്ലെന്നും മുഖ്യമന്ത്രിക്കാണ് ആ ഭാഷ പരിചയം ഉള്ളതെന്നും കെ സി വേണുഗോപാൽ പറഞ്ഞു. അതേസമയം യുഡിഎഫ് തരംഗം കേരളത്തിൽ ആഞ്ഞടിക്കുകയാണെന്നും പത്തനംതിട്ടയിൽ 5 സീറ്റിലും യുഡിഎഫ് വിജയം നേടുമെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.
Content Highlights: AICC General Secretary KC Venugopal sharply criticizes Chief Minister Pinarayi Vijayan