കൊച്ചി: കേരള സ്റ്റോറി2 ചിത്രത്തിന്റെ പ്രദർശനം തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നിലനിൽക്കെ സിനിമയുടെ ടിക്കറ്റ് വിറ്റുവെന്ന് ആരോപണം. പശ്ചിമ ബംഗാളിലും മുംബൈയിലുമാണ് സിനിമയുടെ ടിക്കറ്റ് ബുക്കിങ് തുടങ്ങിയത്. ചിത്രം ഇന്ന് റിലീസ് ചെയ്യാനിരിക്കെ ഹൈക്കോടതി 15 ദിവസത്തേക്ക് പ്രദർശനാനുമതി തടഞ്ഞ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സ്റ്റേക്കെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരുന്നെങ്കിലും വിധി പറയാൻ മാറ്റിയിരിക്കുകയാണ്. ഇത് മറികടന്നാണ് നിർമാതാക്കളുടെ നീക്കം.
ടിക്കറ്റ് വിൽപനയുമായി ബന്ധപ്പെട്ട് കോടതിയലക്ഷ്യ ഹർജി നൽകാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഹർജിക്കാർക്ക് അനുമതി നൽകി. ഹൈക്കോടതിയുടെ സ്റ്റേ നിലനിൽക്കെ സിനിമയുടെ ടിക്കറ്റ് വിറ്റഴിച്ചുവെന്നാരോപിച്ചാണ് കോടതിയലക്ഷ്യ ഹർജി സമർപ്പിക്കുക. ടിക്കറ്റിന്റെ ബുക്കിങ് വിവരങ്ങളും ബുക്ക് ചെയ്ത ടിക്കറ്റിന്റെ കോപ്പിയടക്കം ഉയർത്തിപ്പിടിച്ചാണ് ഹർജി സമർപ്പിക്കുക.
മുംബൈയിലും ബംഗാളിലും ഓൺലൈനിൽ ടിക്കറ്റ് വിറ്റഴിച്ചുവെന്ന് ഹർജിക്കാർ ആരോപിച്ചു. നിയമ വ്യവസ്ഥയെ കാറ്റിൽ പറത്തിയുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് ഹർജിക്കാരനായ ഫ്രെഡി റിപ്പോർട്ടറിനോട് പറഞ്ഞു. നിയമത്തോട് ആദരവുള്ളതുകൊണാണ് നമ്മൾ നിയമത്തിന്റെ വഴിക്ക് നീങ്ങുന്നത്. നിയമത്തെ കാറ്റിൽ പറത്തി അവർ ബുക്കിങ് എടുക്കുകയും, കേവലം പണം സമ്പാദിക്കൽ മാത്രമമാണ് സമൂഹത്തിനോട് ഉത്തരവാദിത്തമില്ല എന്നാണ് അവരുടെ നിലപാടുമെങ്കിൽ അതിനെതിരെ ശബ്ദിക്കുക തന്നെ വേണമെന്നും ഫ്രെഡി പറഞ്ഞു.
സിനിമയുടെ പ്രദർശനത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച ഹർജിക്കാരനാണ് ഫ്രെഡി ഫ്രാൻസിസ്. ഫ്രെഡിയുടെയും കണ്ണൂർ സ്വദേശിയായ ശ്രീദേവ് നമ്പൂതിരിയുടെയും ഹർജികളിലാണ് ജസ്റ്റിസ് ബെച്ചു കുര്യന്റെ സിംഗിൾ ബെഞ്ച് സിനിമയുടെ റിലീസ് തടഞ്ഞ് ഇടക്കാല ഉത്തവിറക്കിയത്. കേരള സ്റ്റോറി 2വിന് പ്രദർശനാനുമതി നൽകരുതെന്നും ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി. 15 ദിവസത്തേക്കാണ് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. സിനിമ ഇന്ന് റിലീസ് ചെയ്യാനിരിക്കെയായിരുന്നു കോടതിയുടെ ഇടപെടൽ.
അതേസമയം സിനിമ സ്റ്റേ ചെയ്തതിനെതിരെ നൽകിയ അപ്പീൽ പരിഗണിക്കാൻ ഹൈക്കോടതിയിൽ ഇന്നലെ രാത്രിയിൽ പ്രത്യേക സിറ്റിങ് നടത്തിയിരുന്നു. വാദം പൂർത്തിയാക്കിയ ഡിവിഷൻ ബെഞ്ച് വിധിപറയാൻ മാറ്റിയിരിക്കയാണ്. സിനിമയുടെ റിലീസ് സ്റ്റേ ചെയ്തതിനെതിരെ നിർമാതാവ് വിപുൽ ഷാ നൽകിയ അപ്പിലാണ് രാത്രിതന്നെ പ്രത്യേക സിറ്റിങ്ങിൽ ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമാധികാരി, ജസ്റ്റിസ് പി വി ബാലകൃഷ്ണൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. രാത്രി 7.30ന് ആരംഭിച്ച പ്രത്യേക സിറ്റിങ് 9.45നാണ് അവസാനിച്ചത്.
Content Highlights: kerala story two movie tickets sold despite high court interim order banning screening, a contempt of court petition will be filed