തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ആലിൻ ഷെറിൻ എബ്രഹാമിന്റെ അവയവദാന ദൗത്യം വിജയകരമായി പൂർത്തീകരിച്ചു. വൈകിട്ട് 7.15 ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽനിന്നും ആലിൻ ഷെറിന്റെ അവയവങ്ങളുമായി തിരുവനന്തപുരത്തേക്ക് തിരിച്ച ആംബുലൻസ് 10.30 ന് കിംസ് ആശുപത്രിയിലെത്തി.
കുഞ്ഞിന്റെ കരൾ കിംസിൽ നൽകിയതിന് ശേഷം വൃക്ക മെഡിക്കൽ കോളേജിലും ഹൃദയവാൽവ് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലും എത്തിച്ചു. മൂന്നേകാൽ മണിക്കൂർ കൊണ്ടാണ് ദൗത്യം പൂർത്തിയാക്കിയത്. വൃക്കകൾ മാറ്റിവെക്കുന്ന ശസ്ത്രക്രിയ മെഡിക്കൽ കോളേജിൽ നടക്കുകയാണ്. ദൗത്യസംഘത്തിനൊപ്പം ആംബുലൻസ് ഡ്രൈവർമാരായ ജെയ്‌നീഷും ശരതുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. മൂന്നേകാൽ മണിക്കൂർ കൊണ്ട് 227 കിലോമീറ്റർ ദൂരമാണ് ഇവർ താണ്ടിയത്. എറണാകുളത്ത് നിന്ന് പുറപ്പെട്ട ആംബുലൻസിന് ട്രാഫിക് നിയന്ത്രിച്ച് ഗ്രീൻ കോറിഡോർ ഒരുക്കി പെട്ടെന്ന് കടന്നുപോകാനുള്ള എല്ലാ സജ്ജീകരണങ്ങളും പൊലീസ് ഒരുക്കിയിരുന്നു.
പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ മകളായ ആലിൻ ഷെറിന് ഒരു റോഡ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മസ്തിഷ്‌ക മരണം സംഭവിച്ചത്. കൊച്ചി അമൃത ആശുപത്രി ജീവനക്കാർ കുഞ്ഞിന് ആദരമായി ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ചാണ് വിട നൽകിയത്.
ആലിൻ ഷെറിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിക്കും. ഞായറാഴ്ച വൈകിട്ട് മൂന്ന് മണിക്ക് നെടുങ്ങാടപ്പള്ളി സിഎസ്‌ഐ ചർച്ചിൽ സംസ്‌കാരം നടക്കും.
സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായാണ് 10മാസം പ്രായമുള്ള ഒരു കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യുന്നത്. കുട്ടിയുടെ പിതാവിന്റെ സമ്മതപ്രകാരം സർക്കാർ സംവിധാനമായ കെസോട്ടോ വഴിയാണ് അവയവദാന പ്രക്രിയകൾ ഏകോപിപ്പിച്ചത്. അഞ്ച് കുട്ടികൾക്കാണ് ആലിൻ ഷെറിന്റെ അവയവങ്ങളിലൂടെ പുതുജീവൻ ലഭിക്കുക. അവയവങ്ങള്‍ തിരുവനന്തപുരത്ത് എത്തിച്ച ആംബുലൻസ് ഡ്രൈവർ അടക്കമുള്ളവർക്ക്ആ രോഗ്യമന്ത്രി വീണാ ജോർജ് നന്ദി അറിയിച്ചു. ഫേസ്ബുക്ക് വഴിയാണ് മന്ത്രി നന്ദി അറിയിച്ചത്.
Content Highlights: The ambulance with Alin Sherin's organs arrived in Thiruvananthapuram, the mission was a success