കോട്ടയം: തലേദിവസം ഇൻഷുറൻസ് തീർന്ന കാർ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ 42 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കാറുടമയോടും കാർ ഓടിച്ചിരുന്ന മകനോടും ട്രിബ്യൂണൽ ഉത്തരവിട്ടു. ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോട്ടയം നട്ടാശ്ശേരി എസ്എച്ച് മൗണ്ട് ഞണ്ടുപറമ്പിൽ അനന്തു കെ വേണു എന്ന 19കാരൻ മരിച്ച സംഭവത്തിലാണ് ട്രിബ്യൂണലിന്‍റെ വിധി.
തലേദിവസം ഇൻഷുറൻസ് പരിരക്ഷ തീർന്ന കാർ അനന്തു സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. 2023 മാർച്ച് 27ന് വൈകീട്ട് 4.25നായിരുന്നു സംഭവം. കോട്ടയം-കുമളി എൻഎച്ച് റോഡിൽ കാഞ്ഞിരപ്പള്ളി എകെജെഎം സ്‌കൂളിന് മുന്നിൽവെച്ചാണ് എതിരെ വന്ന ബൈക്കിൽ കാർ ഇടിച്ചത്. അർദ്ധരാത്രിയിലുണ്ടായ അപകടത്തിന് പിന്നാലെ മുഖമടിച്ച് വീണ അനന്തുവിനെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചു.
അപകടത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് ഇടിച്ച കാറിന്റെ ഇൻഷുറൻസ് തീർന്നത്. കാഞ്ഞിരപ്പള്ളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ, അനന്തുവിന്റെ കുടുംബം നഷ്ടപരിഹാരത്തിനായി കോട്ടയം അഡീഷണൽ മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു. സംഭവത്തിൽ കാറുടമയും വാഹനം ഓടിച്ചിരുന്ന 19കാരനായ മകനും ചേർന്ന് അനന്തുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നാണ് കോട്ടയം അഡീഷണൽ മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ വിധി പറഞ്ഞത്.
Content Highlights: Tribunal orders compensation of Rs 42 lakh in case of death of biker after being hit by car whose insurance expired the day before at kottayam