തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വന്നിട്ടുണ്ടെന്ന അയൽവാസിയുടെ വെളിപ്പെടുത്തലിൽ വിശദീകരണവുമായി കടകംപള്ളി. ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ ഒരു തവണ പോയിട്ടുണ്ടെന്നും ചെറിയ കുട്ടിയുടെ ഒരു ചടങ്ങിനാണ് പോയതെന്നും കടകംപള്ളി സുരേന്ദ്രൻ റിപ്പോർട്ടറിനോട് പറഞ്ഞു. പോറ്റിയുടെ വീട്ടിൽനിന്ന് അന്ന് ഭക്ഷണവും കഴിച്ചിട്ടുണ്ട്. പൊലീസിന്റെ അകമ്പടിയോടെയാണ് പോയത്. അവിടെ നിന്ന് നേരെ ശബരിമലയ്ക്കാണ് പോയത്. അത് ഒളിച്ചുവയ്‌ക്കേണ്ട കാര്യമില്ല. ഇന്നത്തെ പോറ്റിയല്ലല്ലോ അന്നത്തെ പോറ്റിയെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
മന്ത്രിയായ ശേഷമുള്ള ആദ്യ ശബരിമല തീർത്ഥാടന കാലത്താണ് പോറ്റിയെ പരിചയപ്പെടുന്നത്. പോറ്റിയുടെ നിർബന്ധപ്രകാരമാണ് ചടങ്ങിന് പോയത്. മറ്റൊരു ചടങ്ങിലും പങ്കെടുത്തിട്ടില്ല. തന്റെ മണ്ഡലത്തിൽ സ്‌പോൺസർഷിപ്പ് പരിപാടികളൊന്നും പോറ്റി ചെയ്തിട്ടില്ല. ഗിഫ്റ്റുകളൊന്നും പോറ്റിയിൽ നിന്ന് വാങ്ങിയിട്ടില്ല. ഗൗരവമുള്ള വിഷയമായി അന്ന് തോന്നിയില്ല. അന്വേഷണ സംഘത്തോട് ഈ കാര്യം പറഞ്ഞിരുന്നുവെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
മന്ത്രിയായിരിക്കെ കടകംപള്ളി സുരേന്ദ്രൻ തിരുവനന്തപുരത്തെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പല തവണ വന്നിട്ടുണ്ടെന്നായിരുന്നു പോറ്റിയുടെ തൊട്ടടുത്ത അയൽക്കാരൻ റിപ്പോർട്ടറിനോട് വെളിപ്പെടുത്തിയത്. സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്ന് രേഖകൾ പിടിച്ചെടുത്തതിന്റെ മഹസർ സാക്ഷിയാണ് വിക്രമൻ നായർ.
കടകംപള്ളി സുരേന്ദ്രൻ ഇവിടെ രണ്ട് തവണ കണ്ടിട്ടുണ്ട്. വന്ന സമയത്ത് അദ്ദേഹം മന്ത്രിയായിരുന്നു. അന്ന് തങ്ങൾ സംസാരിച്ചിട്ടുണ്ട്. ആദ്യം വന്നപ്പോൾ ഉടനെ തന്നെ തിരിച്ചു പോയി. രണ്ടാം തവണ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചാണ് അദ്ദേഹം പോയതെന്നും വിക്രമൻ നായർ പറഞ്ഞിരുന്നു.
Content Highlights: Kadakampally Surendran said that he had visited Unnikrishnan Potty’s house once