തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവറെ തടഞ്ഞ സംഭവത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെയും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവിനെയും ഒഴിവാക്കി കുറ്റപത്രം. മേയറുടെ ബന്ധുവായ സ്ത്രീയെയും ഒഴിവാക്കി. ആര്യാ രാജേന്ദ്രന്റെ സഹോദരന്‍ അരവിന്ദ് മാത്രമാണ് കേസിലെ പ്രതി. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയിട്ടില്ലെന്ന് കുറ്റപത്രത്തില്‍ പറയുന്നു. തിരുവനന്തപുരം ജെഎഫ്എംസി കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
ബസ് പോകേണ്ടിയിരുന്ന റൂട്ടിലല്ല പോയതെന്ന് പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് കുറ്റപത്രം തയ്യാറാക്കിയത്. വാഹനം ഓടിച്ച മേയറുടെ സഹോദരന്‍ അരവിന്ദാണ് കേസിലെ ഏക പ്രതി. പ്രതിക്കെതിരെ നിസാര കുറ്റം മാത്രമാണ് ചുമത്തിയിരിക്കുന്നത്. വാഹനം തടഞ്ഞു എന്ന കുറ്റം മാത്രമാണ് ചുമത്തിയിരിക്കുന്നത്. സീബ്ര ലൈനില്‍ വാഹനം നിര്‍ത്തിയിട്ട് യാത്ര തടഞ്ഞതാണ് കുറ്റം. അസഭ്യം പറയല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഒഴിവാക്കിയത്.
കെഎസ്ആര്‍ടിബി ബസ് ഡ്രൈവര്‍ യദു അശ്ലീല ആംഗ്യം കാണിച്ചതിനെ പ്രതിരോധിക്കുകയായിരുന്നു മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയും എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഒരു കുറ്റകൃത്യം നടന്നപ്പോഴുണ്ടായ പ്രതിരോധത്തെ കുറ്റമായി കാണാനാവില്ലെന്നാണ് പൊലീസിന്റെ വാദം. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും പൊലീസ് അറിയിച്ചു.ഏപ്രിൽ 27-നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പാളയത്ത് വെച്ച് രാത്രി മേയറും ഭര്‍ത്താവും അടക്കം സഞ്ചരിച്ച സ്വകാര്യ വാഹനം വെച്ച് കെഎസ്ആര്‍ടിസി ബസ് തടയുകയും ഡ്രൈവറുമായി വാക്ക് തര്‍ക്കമുണ്ടാവുകയുമായിരുന്നു.
Content Highlights: Issue with ksrtc driver: Chargesheet exempts Mayor Arya Rajendran and Sachin Dev