'അയ്യപ്പ സംഗമത്തിലെ ഒഴിഞ്ഞ കസേരകള്‍ എഐ അല്ല എംഐ, മലയാളി ഇന്റലിജന്‍സ്'; എ പി അനില്‍കുമാര്‍

ഒഴിഞ്ഞ കസേരകള്‍ എഐ ദൃശ്യങ്ങളാവുമെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു

മലപ്പുറം: അയ്യപ്പ സംഗമത്തിലെ ഒഴിഞ്ഞ കസേരകള്‍ എഐ അല്ല എംഐ, മലയാളി ഇന്റലിജന്‍സാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എ പി അനില്‍കുമാര്‍ എംഎല്‍എ. മലയാളിയെ ഇങ്ങനെ കബളിപ്പിച്ചു പോകാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

നടന്നത് ബിജെപി-സിപിഐഎം ഐക്യ സംഗമം, അയ്യപ്പ സംഗമമല്ല. യോഗിയുടെ സന്ദേശം വായിക്കുന്നതിന് സിപിഐഎമ്മുകാര്‍ക്ക് മടിയില്ലെന്നും അനില്‍കുമാര്‍ പറഞ്ഞു.

പത്തുവര്‍ഷത്തോളം പഞ്ചായത്തുകള്‍ക്ക് വികസനം നടത്താന്‍ കഴിഞ്ഞിട്ടില്ല. സര്‍ക്കാര്‍ പണം നല്‍കിയില്ല. ഇതൊക്കെ ജനങ്ങള്‍ക്ക് മനസ്സിലാകുമെന്ന് വികസന സദസ്സുകളെ കുറിച്ച് അനില്‍കുമാര്‍ പറഞ്ഞു.

ആഗോള അയ്യപ്പ സംഗമം പരാജയമാണെന്ന് ദൃശ്യങ്ങള്‍ തെളിയിച്ചെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് നേരത്തെ പറഞ്ഞിരുന്നു. ആത്മാര്‍ത്ഥത ഇല്ലാതെ നടത്തിയ പരിപാടിയാണെന്നും ആചാരങ്ങള്‍ ലംഘിക്കാനാണ് സിപിഐഎമ്മും സര്‍ക്കാരും ശ്രമിച്ചതെന്നും സണ്ണി ജോസഫ് പറഞ്ഞു. യുവതികളെ പ്രവേശിപ്പിച്ചതിന്റെ പാപക്കറ അവര്‍ക്കുണ്ട്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പരിപാടി മാത്രമാണിതെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

ആഗോള അയ്യപ്പസംഗമത്തിലെ ഒഴിഞ്ഞ കസേരകള്‍ എഐ ദൃശ്യങ്ങളാവുമെന്ന എം വി ഗോവിന്ദന്റെ വാദത്തെയും സണ്ണി ജോസഫ് പരിഹസിച്ചു. ഗോവിന്ദന്‍ മാഷ് കവടി നിരത്താന്‍ പോയിരുന്നല്ലോ, അപ്പോള്‍ കണ്ടതാകും എന്നായിരുന്നു സണ്ണി ജോസഫ് പറഞ്ഞത്.

Content Highlights: 'The empty chairs at Ayyappa Sangam are not AI but MI, Malayali Intelligence'; AP Anilkumar

To advertise here,contact us