നിലമ്പൂരിലെ കണക്കുകൂട്ടൽ പിഴച്ചു: വിലയിരുത്തലുമായി സിപിഐഎം, എം വി ഗോവിന്ദനും നേതാക്കളുടെ വിമർശനം

സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ എം വി ഗോവിന്ദന് പരോക്ഷവിമർശനം

തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം ചർച്ച ചെയ്ത സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പരോക്ഷവിമർശനം. ആർഎസ്എസ് പിന്തുണ പരാമർശത്തിലാണ് ഗോവിന്ദന്റെ പേര് പറയാതെ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി രാജീവും എളമരം കരീമും വിമർശിച്ചത്. നിലമ്പൂരിൽ മാത്രമല്ല, പാർട്ടിയെ കാലങ്ങളോളം ഈ വിവാദം വേട്ടയാടുമെന്നും ഒരു ബാധ്യതയാകുമെന്നുമാണ് ഇരുവരും വിമർശിച്ചത്.

അൻവറിനെ വേണ്ട വിധം ഗൗരവത്തിലെടുക്കാത്തത്, പാർട്ടി വോട്ട് ചോർച്ച എന്നിവയിലും വിലയിരുത്തലുകളുണ്ടായി. ഗൗരവമായ പരിശോധന ആവശ്യമാണെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി.

സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് തിരഞ്ഞെടുപ്പ് ചർച്ച തുടങ്ങിവെച്ചത്. നിലമ്പൂരിൽ പാർട്ടി വോട്ടുകളിൽ വിള്ളലുണ്ടായിട്ടില്ലെന്നും പാർട്ടി വോട്ടുകൾക്കപ്പുറത്തുനിന്ന് വ്യക്തിപരമായി സ്വരാജ് പതിനായിരം വോട്ടെങ്കിലും നേടിയെന്നും എം വി ഗോവിന്ദൻ പറഞ്ഞു. എന്നാൽ പിന്നീട് സംസാരിച്ച നേതാക്കൾ ഈ വാദത്തെ എതിർത്തു. പാർട്ടിക്ക് 70000നടുത്ത് വോട്ടുകൾ നിലമ്പൂരിൽ ഉണ്ടെന്നും, ഈ വോട്ടുകൾ ലഭിക്കാത്തത് പാർട്ടി വോട്ടുകളിൽ വിള്ളലുണ്ടായി എന്നതിന്റെ സൂചനയാണ് എന്നുമായിരുന്നു ഇവരുടെ അഭിപ്രായം.

മുഖ്യമന്ത്രിയാണ് അൻവറിനെ ഗൗരവത്തിലെടുത്ത് വിമർശിക്കുന്നതിൽ വീഴ്ച പറ്റിയെന്ന് പറഞ്ഞത്. അൻവറിന്റെ ശക്തി മനസ്സിലാക്കുന്നതിൽ പാർട്ടി പൂർണമായും പരാജയപ്പെട്ടു. അൻവറിനെ ലക്ഷ്യം വെച്ചുകൊണ്ട് ആർക്കും പ്രചാരണം നടത്താനും കഴിഞ്ഞില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ അൻവറിന് മറുപടി കൊടുക്കാത്തത് പാർട്ടിക്ക് വലിയ തിരിച്ചടി സൃഷ്ടിച്ചുവെന്ന മലപ്പുറം ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തലും സെക്രട്ടേറിയറ്റ് ചർച്ച ചെയ്തിരുന്നു. എഡിജിപി അജിത്കുമാറിനെതിരായ ആരോപണങ്ങൾ, സ്വർണക്കടത്ത് ആരോപണം, എടവണ്ണ റിദാൻ ബാസിൽ കൊലക്കേസ്, മുഖ്യമന്ത്രിയും മുഹമ്മദ് റിയാസിനുമെതിരായ ആരോപണങ്ങൾ ഉൾപ്പെടെ ഉന്നയിച്ചാണ് അൻവർ സർക്കാരിനെതിരെ രംഗത്തുവന്നത്. മണ്ഡലത്തിലുടനീളം അൻവർ ഈ വിഷയങ്ങൾ ചർച്ചയാക്കുകയും ചെയ്തിരുന്നു. എന്നാൽ എൽഡിഎഫിന്റെ ഒരു പ്രചാരണപരിപാടികളിൽ പോലും നേതാക്കൾ ഈ ആരോപണങ്ങൾക്ക് മറുപടി പറഞ്ഞില്ല. മുഖ്യമന്ത്രി പങ്കെടുത്ത പരിപാടികളിൽ പോലും കൂടെയുണ്ടായിരുന്ന ഒരാൾ വഞ്ചിച്ചത് മൂലം ഉണ്ടായ തിരഞ്ഞെടുപ്പ് എന്ന് മാത്രമാണ് അൻവറിനെതിരെ പറഞ്ഞിരുന്നത്. ഇത് തിരിച്ചടിയായെന്നാണ് പാർട്ടി വിലയിരുത്തിയത്.

യുഡിഎഫിന് ലീഡ് ലഭിച്ച നിലമ്പൂർ നഗരസഭ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ തിരഞ്ഞെടുപ്പ്‌ ചുമതലകൾ നൽകുന്നതിൽ വീഴ്ച ഉണ്ടായി എന്നും സിപിഐഎം മലപ്പുറം ജില്ലാ കമ്മിറ്റി വിലയിരുത്തിരുന്നു. ഇത് സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്തു. ചുമതലകൾക്കായി പ്രാദേശികമായി പരിചയമുള്ളവരെ പരിഗണിച്ചില്ല. ഇതിനാൽ അയൽക്കൂട്ടം പോലെയുള്ള കൂട്ടായ്മകളിൽ നിന്നുള്ള വോട്ടുകളും അൻവർ നേടിയതായാണ് സിപിഐഎം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ.

Content Highlights: CPIM leaders criticize mv govindan and evaluates all went wrong at nilambur

To advertise here,contact us