അങ്ങനെയെങ്കിൽ പതിനായിരക്കണക്കിന് വർഗീയ- തീവ്രവാദികളുള്ള സ്ഥലമായി കേരളം മാറുമല്ലോ: വി ഡി സതീശൻ

നിലമ്പൂരിലെ ജനങ്ങളെ അപമാനിക്കരുതെന്ന് വി ഡി സതീശന്‍

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വിജയത്തിന് ശേഷവും പി വി അന്‍വറിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ ഒഴിഞ്ഞുമാറി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അന്‍വറിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് 'നോ കമന്റ്‌സ്' എന്ന് ആവര്‍ത്തിക്കുകയാണ് വി ഡി സതീശന്‍. കോണ്‍ഗ്രസ് എംപി ശശി തരൂരുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കിയില്ല.

ശശി തരൂര്‍ തന്നേക്കാള്‍ മുതിര്‍ന്നയാളാണെന്നും പാര്‍ട്ടി നേതൃത്വമാണ് അദ്ദേഹത്തിന്റെ വിഷയത്തില്‍ മറുപടി പറയേണ്ടതെന്നും വി ഡി സതീശന്‍ പറഞ്ഞു.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ യുഡിഎഫിന് ലഭിച്ചത് വര്‍ഗീയവാദികളുടെ വോട്ടാണെന്ന സിപിഐഎം പ്രചരണത്തിനെതിരെ സതീശന്‍ പ്രതികരിച്ചു. 'ഇടത്തേക്കൈ പിഡിപിയുടെ കയ്യിലും വലത്തേക്കൈ ആ സ്വാമിയുടെ കയ്യിലുമാണെന്ന് സ്വരാജ് ഓര്‍ക്കണം. അത് കേരളത്തിലെ ജനങ്ങള്‍ക്കും നിലമ്പൂരിലെ ജനങ്ങള്‍ക്കും ബോധ്യപ്പെട്ടു. പ്രിയങ്കയെ ജയിപ്പിച്ചത് വര്‍ഗീയവാദികളും തീവ്രവാദികളുമാണെന്ന് വിജയരാഘവന്‍ പറഞ്ഞു. ഷൗക്കത്തിനെ ജയിപ്പിച്ചതും വര്‍ഗീയവാദികളും തീവ്രവാദികളുമാണെന്ന് പറയുന്നു. അങ്ങനെയെങ്കില്‍ കേരളം അപകടകരമായ സ്ഥലമാണല്ലോ, പതിനായിരക്കണക്കിന് വര്‍ഗീയവാദികളും തീവ്രവാദികളുമുള്ള സ്ഥലമായി കേരളം മാറുമല്ലോ. ഈ നാട്ടിലെ ജനങ്ങളെ കുറിച്ചാണ് പറയുന്നതെന്ന ബോധ്യം വേണം', അദ്ദേഹം പറഞ്ഞു.

നിലമ്പൂരിലെ ജനങ്ങളെ അപമാനിക്കരുതെന്നും സതീശന്‍ പറഞ്ഞു. എസ്ഡിപിഐയുടെ കണക്ക് തനിക്ക് അറിയില്ലെന്നും പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സമയത്ത് എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് പറഞ്ഞവരാണ് തങ്ങളെന്നും സതീശന്‍ പറഞ്ഞു. അത് മാധ്യമങ്ങള്‍ ആഘോഷിച്ചില്ലെന്നും ധീരമായ തീരുമാനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിന്നെന്തിനാണ് എസ്ഡിപിഐ ഇപ്പോള്‍ തങ്ങള്‍ക്ക് വോട്ട് ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു.

സര്‍ക്കാര്‍ ഇന്ന് രാജിവെക്കണമെന്ന് താന്‍ പറയില്ലെന്നും സതീശന്‍ പറഞ്ഞു. 'സര്‍ക്കാര്‍ ഭരിച്ചിട്ട് ഒന്ന് കൂടി വഷളാകട്ടേ. അവര്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരല്ല, തീവ്ര വലതുപക്ഷ സര്‍ക്കാരാണ്. ബിജെപിയുമായി അവിശുദ്ധ ബന്ധമുണ്ടാക്കിയ സര്‍ക്കാരാണ്. ഡല്‍ഹിയിലിരിക്കുന്ന ഏമാന്മാരെ പേടിച്ച് ഭരിക്കുന്ന സര്‍ക്കാരാണ്. ജനങ്ങളെ മറന്ന, മുതലാളിത്ത സര്‍ക്കാരാണ്. അതിനാണ് ജനം പ്രതിഫലം നല്‍കിയത്. അത് മനസിലായില്ലെങ്കില്‍ നമുക്ക് സന്തോഷം. അത് തിരിച്ചറിയാതെ മുന്നോട്ട് പോയാല്‍ ഞങ്ങള്‍ക്ക് കുറച്ച് കൂടി നല്ലതാണ്, നന്നായി ഭരിച്ചാല്‍ നമുക്ക് ബുദ്ധിമുട്ടല്ലേ', സതീശന്‍ പരിഹസിച്ചു.

Content Highlights: VD Satheesan about Nilambur election and CPIM s claim

To advertise here,contact us